എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

24 ഓഗസ്റ്റ് 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -2)

.
( ഭാഗം -1 ന്റെ തുടര്‍ച്ച )

വാമനനെന്ന ബ്രാഹ്മണന്‍

വി. ഡി. കൊസംബി എന്ന പ്രമുഖ ചരിത്ര പണ്ഡിതന്റെ അഭിപ്രായത്തില്‍ ( "The Culture and Civilization of Ancient India in Historical Outline") ആദ്യ കാലഘട്ടങ്ങളില്‍ പൌരോഹിത്യം എന്നത് കുലത്തൊഴിലല്ലായിരുന്നു. ഗോത്രത്തിലെ നിര്‍ദ്ദിഷ്ട വ്യക്തികള്‍ക്ക്‌ ചെയ്യാവുന്ന ഒരനുഷ്ടാനം മാത്രമായിരുന്നു അത്. എന്നാല്‍, കാലക്രമത്തില്‍ പൌരോഹിത്യം എന്നത് ഒരു വിഭാഗത്തിന്റെ കുത്തകയായി മാറുകയായിരുന്നു. അവര്‍ പിന്നീട് ബ്രാഹ്മണര്‍ എന്ന പേരില്‍ വിരാജിതരായി. പഠിക്കുക, പഠിപ്പിക്കുക, യാഗം നടത്തുക, യാഗം നടത്തിക്കൊടുക്കുക, ദാനം വാങ്ങുക, ദാനം കൊടുക്കുക എന്നിവയെല്ലാമായി അവരില്‍ നിക്ഷിപ്തമായ ജോലികള്‍ .


ജാതി വ്യവസ്ഥയുടെ സൂചനകള്‍ പുരാണങ്ങളില്‍ പ്രബലമായി കടന്നുവരുന്നത്‌ വാമനചരിതത്തിലാണ്. ബലിയുടെ ശക്തിക്ക് കാരണമായിപോലും പറയപ്പെടുന്നത് ഭ്രുഗുവിന്റെ പിന്ഗാമി ശുക്രാചാര്യന്‍A എന്ന ബ്രാഹ്മണന്റെ സാന്നിദ്ധ്യമാണ്. (ശ്രീ. ഭാ. 8.15.28). അതിന് മുമ്പൊരിടത്തും ശുക്രാചാര്യനോ, അദ്ദേഹത്തിന്റെ പൂര്‍വ്വ ഗാമികളൊ ശക്തമായ രീതിയില്‍ ബ്രാഹ്മണ സംഞ്ജയാല്‍ വിശേഷിക്കപ്പെട്ടിട്ടില്ല.



ഇങ്ങനെ ഒരു ബ്രാഹ്മണന്റെ ഇടപെടലുണ്ടായിട്ടും എന്തുകൊണ്ട് ബലി പരാജയപ്പെട്ടു ? അതിന് കാരണമായി പറയുന്നത് ബ്രാഹ്മണന്റെ അപ്രീതിയാണ്. വാമനന്റെ ചതി തിരിച്ചറിഞ്ഞ ശുക്രാചാര്യന്‍ ബലിയെ ഉപദേശിക്കുന്നുണ്ടെന്കിലും തന്റെ സത്യത്തെ മുറുകെപ്പിടിച്ച് ബലി ദാനത്തിനു തയ്യാറാകുന്നു. എങ്ങനെയെങ്കിലും അതിന് ഭംഗം വരുത്തുന്നതിനായി ശുക്രാചാര്യര്‍ ഒരു ചെറുപ്രാണി്യായ്, ദാനത്തിനുമുന്പ്‌ വാമനന്റെ കാല്‍ കഴുകാനായെടുക്കുന്ന കിണ്ടിയുടെ ദ്വാരം തടസ്സപ്പെടുത്തുന്നു. ഇതറിയാതെ ദര്ഭമുനയാല്‍ തടസ്സം നീക്കാനൊരുങ്ങുന്ന ബലി വാസ്തവത്തില്‍ ചെയ്യുന്നത് പ്രാണിയായി മാറിയിരിക്കുന്ന ശുക്രാചാര്യരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ്. ബലിയുടെ പതനം ആരംഭിക്കുന്നത് ഇവിടെയാണ്.ഉടനെ മറ്റൊരു ബ്രാഹ്മണനായ വാമനന്‍ ബലിയെ ചവിട്ടിത്താഴ്ത്തുകയായി.


എന്നാല്‍, വാമാനാവതാരത്തില്‍ നിന്ന്‍ തുടര്‍ന്നുള്ള വിഷ്ണുവിന്റെ അവതാരങ്ങളിലേക്ക് കടക്കുമ്പോള്‍ ബ്രാഹ്മണ്യമോ മറ്റ് ഉപരി വര്‍ണ്ണ സ്ഥിതിയോ നേര്‍ത്ത് ഇല്ലാതാകുന്നുണ്ട്.



വാമനന് ശേഷം അവതരിക്കുന്ന പരശുരാമന്‍ ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും ഒരു മിശ്രനമാണ്. ജമദഗ്നീ പുത്രനായ പരശുരാമന്റെ മാതൃ മാതുലന്‍, വിശ്വാമിത്രന്‍, ക്ഷത്രിയനാണ് എന്നതില്‍ നിന്നും ഇത് സുവ്യക്തം. ശ്രീരാമനില്‍ ബ്രാഹ്മണാംശമില്ല, ക്ഷത്രിയനാണ്. ശ്രീ കൃഷ്ണന്‍ ആര്യ-ക്ഷത്രിയ വംശമായ വൃഷ്ണികുലത്തിലാണ് പിറന്നതെങ്കിലും ആര്യന്മാരിലെത്തന്നെ പിന്നോക്കം നില്‍ക്കുന്നതോ ദ്രാവിഡരോ ആയി കരുതപ്പെടുന്ന ഒരു വംശമായ യാദവ കുലത്തിലാണ് വളര്‍ന്നുവന്നത് . ഗൌതമബുദ്ധന്‍ ജനിച്ച ശാക്യകുലം ആര്യവംശത്തേക്കാളേറെ ഒരു ദ്രാവിഡ കുലമായിരിക്കനാണ് സാധ്യത എന്ന് പറയുന്നവരുണ്ട്. ബുദ്ധന്റെ പിതാവുള്പ്പെടെയുള്ള എല്ലാ ശാക്യരും നിലമുഴുതിരുന്നത്രേ.



സവര്‍ണ്ണനായ അവതാര പുരുഷനായിരുന്നു വാമനന്‍ എന്നത് മേലുദ്ധരിച്ചതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നു.



ഒന്നിലധികം 'ബലി'മാര്‍


കൊസംബിയുടെ കാലഗണന വച്ചു നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത് BC8-ആം നൂറ്റാണ്ടിലാണ് . രാമായണ കഥ നടക്കുന്നത് BC 7000 ത്തിനും ബ്ക്‌ 2000 ത്തിനും ഇടയില്‍ എപ്പോഴോ ആണ്. (പലര്‍ക്കും പല അഭിപ്രായം). പുരാണങ്ങളനുസരിച്ച് രാമായണ കാലഘട്ടത്തിനും മുമ്പാണ് ബലി ജീവിച്ചിരുന്നത്. അതായത്‌ ബലിക്കും കൃഷ്ണനും ഇടയില്‍ ചുരുങ്ങിയത് 1000-1500വര്ഷങ്ങളെന്കിലും അന്തരമുണ്ട്.


ബലിയുടെ നൂറുമക്കളില്‍ മൂത്തവനായ ബാണനെ ശ്രീകൃഷ്ണന്‍ പരാജയപ്പെടുത്തുന്നതും ബാണ പുത്രി ഉഷയെ കൃഷ്ണന്റെ പേരക്കുട്ടി വേള്‍ക്കുന്നതും ശ്രീമദ് ഭാഗവതത്തില്‍ ഉണ്ട്. ഇതിനുള്ള സാധ്യത തുലോം കുരവാണ്. കഥാകഥനത്തില്‍ എവിടെയെങ്കിലും വിടവുകള്‍ വന്നിരിക്കാം. ഒന്നുകില്‍ ഒന്നിലധികം ബലിമാര്‍ ഉണ്ടായിരിക്കണം- ബലിമാരുടെ ഒരു വംശാവലി. അല്ലെങ്കില്‍ ബലി പുത്രനായ ബാണന്റെ ഒരു വംശാവലി. ബലിയുടെ നൂറു പുത്രരില്‍ മൂത്തവനായി, സഹസ്രഭുജനായി ഒക്കെയാണ് കൃഷ്ണനുമായി എറ്റുമുട്ടുന്ന ബാണനെ വിവരിച്ചിരിക്കുന്നത്. ഒരേ സ്പെസിഫിക്കേഷനിലുള്ള ഒന്നിലധികം ബാണന്മാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം കുറവ്‌. അതുകൊണ്ടുതന്നെ ബലിമാര്‍ ഒന്നിലധികം ഉണ്ടായിരുന്നു, അവരില്‍ പ്രമുഖനായ അഥവാ മഹാനായ ബലിയായിരുന്നു മഹാബലി, അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരനായ മറ്റൊരു ബലിയുടെ മകനാണ് ബാണന്‍ എന്നിങ്ങനെ നിരീക്ഷിക്കാവുന്നതാണ്.

ആര്യ - ദ്രാവിഡ സംഘര്‍ഷം

വേദങ്ങളും അതിനെ തുടര്‍ന്നുണ്ടായ ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും എല്ലാം പ്രാചീനത അവകശപ്പെടാവുന്നവയാണ്. വായ്മൊഴിയായാണ് ഇവ പ്രാഗ് കാലം മുതല്‍ തലമുറകളിലേക്ക്‌ പകര്‍ന്നിരുന്നത്. വേദങ്ങള്‍ , അതിനാല്‍ ശ്രുതി എന്ന പേരിലും അറിയപ്പെടുന്നു. പുരാണങ്ങള്‍ പലതും പില്‍ക്കാലത്ത്‌ എഴുതപ്പെട്ടിട്ടുള്ളവയാണ്. ശ്രീമദ് ഭാഗവതം എഴുതിയിട്ടുള്ളത്‌ 13-)൦ നൂറ്റാണ്ടിലാണെന്ന് അതിലെ ഭാഷയും പ്രയോഗങ്ങളും വച്ച് വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ , വാമൊഴിയായി അതിന് മുമ്പുതന്നെ നിലനിന്നിരിക്കാം. വേദങ്ങളില്‍ നിന്നും അതതു കാലത്തെ ചിന്തയുടെയും ജീവിതക്രമാത്തിന്റെയും രൂപം എറേക്കുറെ ലഭിക്കുന്നുണ്ടത്രേ. എന്നാല്‍, പുരാണങ്ങളില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ തേടുന്നതില്‍ വലിയ അര്ത്ഥമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ, അവ കഥകലാണെന്കില്‍ കൂടി ആ കാലത്തെ സംഭവങ്ങളുടേയോ വ്യവസ്ഥകളുടേയോ പ്രതിഫലനം തീര്‍ച്ചയായും കാണുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇവര്‍ പുരാണങ്ങളില്‍ നിന്നും ചരിത്രം കുറച്ചൊക്കെ കണ്ടെത്തിയിട്ടുമുണ്ട്.


ബലി-വാമന മുഖാമുഖമുള്‍പ്പെടെയുള്ള ദേവാസുര സംഘര്‍ഷങ്ങളെല്ലാം ആര്യ- ദ്രാവിഡ യുദ്ധത്തിന്റെ പകര്‍പ്പുകളാണെന്നാണ് കൊസംബി മുതല്‍ റോമില ഥാപ്പര്‍ വരെയുള്ള ചരിത്ര പണ്ടിതര്‍ അഭിപ്രായപ്പെടുന്നത്.


മനുവിന്റെ പിന്മുറക്കാരാണ് കശ്യപ-അദിതി പുത്രന്മാരായ ദേവന്മാരും, കശ്യപ-ദിതി പുത്രന്മാരായ അസുരന്മാരും എന്നതിനാല്‍ അവരെല്ലാം മനുഷ്യരാണെന്നുള്ള 'ക്ലൂ' പുരാണങ്ങള്‍ തന്നെ നമുക്ക്‌ തരുന്നുണ്ട്. അല്ലാതെ, പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അഭൗമരായ ഇതരഗോള വാസികളല്ല ദേവന്മാരും അസുരന്മാരും.


'പ്രാകൃതം' എന്നതിന് സമാനമായ സംസ്കൃതപദമായാണ് 'ദ്രാവിഡര്‍' എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നതെന്ന് കരുതുന്നു. ഈ ദ്രാവിഡര്‍ ആണ് ഭാരതഖണ്ഡത്തിലെ ആദ്യകാല സിവിലൈസ്ഡ് സൊസൈറ്റി. ഇവരെ 'ദ്രാവിഡര്‍ ' എന്ന്‍ വിശേഷിപ്പിച്ചത് പില്‍ക്കാല ആര്യന്മാര്‍ ആയിരിക്കണം. 'മനുസ്മൃതി' പ്രകാരം വേദാനുസൃത അനുഷ്ഠാനങ്ങള്‍ നടത്താത്തവരെയാണ് ദ്രാവിഡര്‍ എന്ന്‍ വിശേഷിപ്പിക്കുന്നത്. അവരെ ഏറെ നികൃഷ്ടരായി കരുതിയിരുന്നതായും പറയുന്നണ്ടത്രേ.


'ആര്യ' ശബ്ദത്തിനര്‍ത്ഥം സ്വതന്ത്രര്‍ , ശ്രേഷ്ഠന്‍ എന്നൊക്കെയാണ്. കൊസംബിയുടെ നിരീക്ഷണ പ്രകാരം ബി. സി. രണ്ടാം സഹസ്രാബ്ദം മുതല്‍ക്കുള്ള ഇന്തോ- ഇറാനിയന്‍ യോദ്ധൃ സഞ്ചാരീ സമൂഹത്തിനാണത്രേ ആര്യ വര്‍ഗം എന്ന വിശേഷണം യോജിക്കുന്നത്. ഈ ആര്യ വര്‍ഗത്തിന്റെ സംസ്കാരമാണ് പില്‍ക്കാലത്ത്‌ ഭാരതമൊട്ടുക്ക് പാടി പുകഴ്ത്തപ്പെട്ടത്. തദ്ദേശീയരുടെ ഭാഷയെ അസംസ്കൃതമായി കണ്ട അവര്‍ ' സംസ്കൃതം ' എന്ന പുതിയ ഭാഷയില്‍ മുദ്രണങ്ങള്‍ നടത്തി. അവര്‍ ഉത്കൃഷ്ടരായ ദേവന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ ആര്യന്മാര്‍ പലപ്പോഴായി ആക്രമിച്ചു നശിപ്പിച്ചിരുന്ന ബി.സി. മൂന്നാം സഹസ്രാബ്ദ നാഗരിക സംസ്കാരങ്ങളോട് (ദ്രാവിഡ- സൈന്ധവ സംസ്കാരം) തുലനം ചെയ്യുമ്പോള്‍ അവര്‍ പരിഷ്കൃതരായിരുന്നില്ല എന്ന്‍ കൊസംബി പറയുന്നു. ആര്യ സംസ്കാരത്തിന്റെത് എന്ന്‍ വിവരിക്കാവുന്ന തനതായ ഉപകരണങ്ങളോ, മണ്പാത്രങ്ങളോ ഒന്നും ഇല്ലത്രേ. ലോകചരിത്രത്തില്‍ അവര്‍ക്കു പ്രാധാന്യം നേടിക്കൊടുത്തത്‌, ഭക്ഷ്യപ്രഭവമായ മാടുകളെ കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നതും , യുദ്ധത്തില്‍ കുതിര പൂട്ടിയ രഥങ്ങള്‍ ഉപയോഗിച്ചിരുന്നതും, സാധനങ്ങള്‍ കടത്താന്‍ കാളവണ്ടി ഉപയോഗിച്ചിരുന്നതും ഒക്കെയത്രേ. ഇതില്‍ നിന്നും ലഭ്യമായ ചലനാത്മകത ഉപയോഗിച്ച ചെറിയ സമൂഹങ്ങളെ യുദ്ധത്തില്‍ തോല്‍പ്പിച്ച് (അസുര വധങ്ങള്‍) , അവരുടെ സാങ്കേതിക വിദ്യകള്‍ കൈക്കൊണ്ട് ശക്തി പ്രാപിച്ച ഒരു സമൂഹമായിരുന്നു ആര്യന്മാരുടേത്. ആര്യ- ദ്രാവിഡ യുദ്ധങ്ങളുടെ ഫലമായി ഉത്തരേന്ത്യയില്‍ നിന്നും തെക്കോട്ടോ അല്ലെങ്കില്‍ വികാസം പ്രാപിക്കാത്ത മറ്റു പ്രദേശങ്ങളിലേക്കോ നീങ്ങുവാന്‍ ദ്രാവിഡര്‍ നിര്‍ബന്ധിതരായി.


ഋഗ് വേദത്തില്‍ ഇന്ദ്രന്‍ സേനാധിപതി എന്ന നിലയിലും ദൈവം എന്ന നിലയിലും ആരാധിക്കപ്പെടുന്നുണ്ടത്രേ. ഇന്ദ്രന്‍ എന്നത് ആദ്യ കാലങ്ങളില്‍ സേനാധിപതിപ്പട്ടമായിരുന്നെന്നും, അനേകം ഇന്ദ്രന്മാരുണ്ട് എന്നുമാണ് രാഹുല്‍ സാംകൃത്യായന്റെ അഭിപ്രായം ( 'വോള്‍ഗ മുതല്‍ ഗംഗ വരെ')


ശ്രീ. പോഞ്ഞിക്കര റാഫിയുടെ ( 'ശുക്ര ദശയുടെ ചരിത്രം') നിരീക്ഷണ പ്രകാരം പ്രാചീന ദ്രാവിഡര്‍ , സപ്തര്‍ഷികുലമെന്ന ഏഴ് കുലങ്ങളില്‍പ്പെടുന്നു.
1.ഭൃഗുകുലം
2.അംഗിരസ്സുകുലം
3.മരീചി കുലം
4.അത്രി കുലം
5.വസിഷ്ഠ കുലം
6.പുലസ്ത്യ കുലം
7.പുലഹ കുലം


ഇതില്‍ ബൃഹസ്പതിയുടെ നേതൃത്വത്തിലുള്ള അംഗിരസ്സ് കുലമാണ് ആര്യന്മാരെ സ്വാഗതം ചെയ്തതെന്നും അങ്ങനെയാണ് ബൃഹസ്പതി ദേവഗുരുവായതെന്നും ശ്രീ. റാഫി അഭിപ്രായപ്പെടുന്നു. ഇക്കാലത്തുതന്നെ അത്രി കുലവും ആര്യന്മാരോട് കൂടെ ചേര്‍ന്നു. അംഗിരസ്സ് കുലവുമായി മുന്‍പുതന്നെ ശീത സമരത്തിലേര്‍പ്പെട്ടിരുന്ന പുലസ്ത്യ-പുലഹ കുലങ്ങള്‍ ഒടുക്കം വരേയും ആര്യന്മാരുമായി യുദ്ധം ചെയ്തു. ആദ്യകാലത്ത്‌ ഭൃഗു - മരീചി- വസിഷ്ഠ കുലങ്ങളും അവരോടൊപ്പം നിന്നിരുന്നു. ആര്യന്മാരുടെ വിജയക്കുതിപ്പുകള്‍ കണ്ടപ്പോള്‍ മരീചികുലവും വസിഷ്ടകുലവും ആര്യന്മാരോടോത്തു. ഒടുവില്‍, ഭൃഗുകുലവും. എന്നാല്‍, ആര്യന്മാരോട് കീഴ്പ്പെടാനിഷ്ടപ്പെടാതിരുന്ന പുലഹ-പുലസ്ത്യ കുലാംഗങ്ങള്‍ അവരോട് ഏറ്റുമുട്ടി മരിക്കുകയോ ദക്ഷിണ ഭാരതത്തിലേക്കും വനാന്തരങ്ങളിലേക്കും ഗമിക്കുകയോ ചെയ്തു.


ഈ കുലങ്ങള്‍ തമ്മിലുള്ള 'സൌന്ദര്യപ്പിണക്ക' ത്തിന്റെതായ ഇടപെടലുകള്‍ ബലി കഥയെ ഗ്രസിക്കുന്നുണ്ട്. അതിങ്ങനേയാണ്. ഭൃഗുകുലത്തിന്നധിപതിയായ ഭൃഗുവിന്റെ പുത്രനാണ് ശുക്രന്‍. മറ്റൊരു കുല നാഥനായ അംഗിരസ്സിന്റെ കീഴില്‍ ധര്‍മ്മ ശസ്ത്രാദികള്‍ പഠിക്കുവാനായി അദ്ദേഹം പോകുന്നു. അംഗിരസ്സിന്റെ പുത്രന്‍ , ബൃഹസ്പതിയും സഹാപാഠിയായുണ്ട്. അംഗിരസ്സന്‍, പുത്രനായ ബൃഹസ്പതിയോട് കാണിക്കുന്ന പക്ഷപാതം കണ്ട് മനം മടുത്ത ശുക്രന്‍ അവിടെ നിന്നും ഇറങ്ങിത്തിരിക്കുന്നു. ശുക്രനും ബൃഹസ്പതിയും അഥവാ ഭൃഗുകുലവും അംഗിരസ്സുകുലവും തമ്മിലുള്ള വൈരം ആരംഭിക്കുന്നത് ഇങ്ങനെയാണ്.


ബൃഹസ്പതി ആര്യന്മാരുടെ ആധ്യാത്മികാചാര്യനായപ്പോള്‍, ഹിരണ്യ കശിപുവിന്റെ മകള്‍ ഉഷാനയുടെ പുത്രന്‍ കൂടിയായ ശുക്രന്‍ സ്വാഭാവികമായും ദൈത്യന്മാരുടെ ആചാര്യനാകുന്നു. ശുക്രാചാര്യരുടെ നിര്ദ്ദേശാനുസരണമാണ് ബലി 'വിശ്വജിത്' എന്ന യജ്ഞത്തിനൊരുങ്ങുന്നത്, ഇന്ദ്രപഥത്തിനായി. ഇതില്‍ ഭയചകിതനാകുന്ന ഇന്ദ്രനോട്, ബലിക്ക് പിന്നിലുള്ള ശക്തി ശുക്രനാണ് എന്ന് പറയുന്നത് ബൃഹസ്പതിയാണ്. പിന്നീടുള്ള സംഭവങ്ങള്‍ക്ക് ചരട് വലിക്കുന്നതും ബൃഹസ്പതി തന്നെ. ഇങ്ങനെ രണ്ടു കുലങ്ങള്‍ തമ്മിലുള്ള സ്പര്ദ്ദയുടെ ബലി്യാടാണ് ബലി എന്ന് വേദങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചരിത്രത്തെ പുരാണങ്ങളില്‍ സന്നിവേശി്പ്പിക്കുമ്പോള്‍ കാണാന്‍ കഴിയും.

(ഭാഗം- 3 ല്‍ തുടരും)

18 ഓഗസ്റ്റ് 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -1)


ഏതൊരു ഉത്സവത്തിനും ആഘോഷത്തിനും അതിന്റെ പിന്നില്‍ ഐതിഹ്യങ്ങള്‍ കാണും. അതിന് നാടും മതവും എന്ന ഭേതമേതുമില്ല. മലയാളികള്‍ കൊണ്ടാടുന്ന ഓണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
.
ഓണത്തിനു പിന്നിലുള്ള ഐതിഹ്യത്തെ ഏറെക്കുറെ ഇങ്ങിനെ സമ്ഗ്രഹിക്കാവുന്നതാണ് :
.
കേരള നാട് വാണിരുന്ന മഹാബലി എന്ന മഹാരാജാവ്‌. സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ നാടിന്നധിപതി. ധര്‍മ്മിഷ്ടന്‍ , ദാനശീലന്‍, സത്യസന്ധന്‍. അദ്ദേഹത്തിന്റെ പുകള്‍ ലോകമെങ്ങും വ്യാപിക്കുന്നു. ക്രമേണ സര്‍വ്വ ലോകത്തിനും അരചനായി ഭവിക്കുന്നു. ഇതില്‍ അസൂയ പൂണ്ട ഇന്ദ്രാദികള്‍, അല്ലെങ്കില്‍ തങ്ങളുടേതായ സ്വര്‍ലോകം കൂടി ബലി കീഴടക്കുമോ എന്ന് ഭയന്ന ദേവകള്‍. വിചാരവിഷണ്ണനായ മകന്റെ വിഷമാവസ്ഥ സഹിക്കാനാവാതെ ഇന്ദ്രമാതാവ്, അദിതി മഹാവിഷ്ണുവിനെ ഭജിക്കുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം വാമനന്‍ എന്ന കുറിയ ബ്രാഹ്മണനായി അവതരിക്കുന്ന വിഷ്ണു, മഹാബലിയുടെ യാഗശാലയില്‍ എത്തിച്ചേരുന്നു. വാമനന്റെ ആഗമനത്തില്‍ പ്രീതനായ ബലി ദാനമെന്തുവേണമെന്നാരായുന്നു. ഏറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം മൂന്നടി മണ്ണ് മതിയെന്ന് പറയുന്നു വാമനന്‍. ദാനത്തിനു തയ്യാറാകുന്ന മഹാബലിയുടെ മുന്നില്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച വാമനന്‍, പാദം കൊണ്ട് ആദ്യത്തെ ചുവടുവെപ്പില്‍ ഭൂമിയും മറ്റൊരടി കൊണ്ട് മറ്റ് പ്രപഞ്ച ഗോളങ്ങളും നക്ഷത്രങ്ങളും അളന്നു കഴിയുന്നു. മൂന്നാമത്തെ അടി വയ്ക്കുവാനായി തന്റെ ശിരസ്സ് കാട്ടികൊടുക്കുവാന്‍ ബലി നിര്‍ബന്ധിതനാവുന്നു. അങ്ങിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട ബലിക്ക്‌ ഒരു ദയാവായ്പ്‌ വാമനന്റെ വക. ആണ്ടുതോറും അതെനാള്‍ തന്റെ പ്രജകളെ കാണാനായി പാതാളത്തില്‍ നിന്നും നാട്ടിലേക്ക്‌ എഴുന്നളളാം. മഹാബലിയുടെ വര്‍ഷവുമുള്ള നാട് സന്ദര്ശനമാണ് നാം ഓണമായി ആഘോഷിക്കുന്നത്.
.

സാധാരണ ഏതൊരു പുരാണകഥയുടേയോ ഇതിഹാസത്തിന്റെയോ ഐതിഹ്യത്തിന്റെയോ കാതല്‍ തിന്മയുടെ മേലുള്ള നന്മയുടെ വിജയമായിരിക്കും. എന്നാല്‍ ബലി-വാമന ചരിതം അത്തരമൊരു ഫോര്‍മുലയെ തിരുത്തി എഴുതുന്നു. ഇത്രയും മഹാനായ, നന്മയുടെ പ്രതീകമായ, തിന്മയുടെ അനുരണനങ്ങള്‍ ഒട്ടും തീണ്ടാത്ത ഒരു ഭരണാധികാരിയെ നിഷ്കാസിതനാക്കാന്‍ ഇന്ദ്രാദികളായ ദേവന്മാര്‍ക്കോ സ്ഥിതിയുടെ ഈശനായ വിഷ്ണുവിനോ ഉണ്ടായ ചേതോ വികാരം എന്താണ് ? അതും തികച്ചും ചതിയുടെ വഴിയിലൂടെ ?

.

എന്നാല്‍, ബാലിചരിതത്തിനുള്ള മറ്റൊരു അവാന്തരം ഒരു ഐതിഹ്യത്തിന്റെ സ്ഥിരം രൂപത്തിന് ഏറെക്കുറെ ഒത്തുപോകുന്ന, നേരത്തെ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറുന്ന ഒന്നാണ്. ആ കഥ ഇങ്ങിനെയാണ്:

.

മഹാനായ ബലി ചക്രവര്‍ത്തി എല്ലാ ഗുണങ്ങളും തികഞ്ഞവനെങ്കിലും ഒരു ദൂഷ്യം അദ്ദേഹത്തില്‍ മുറ്റി്നില്ക്കുന്നു.- അഹംബോധം. അത് നശിപ്പിച്ച് ബലിയെ സംപൂര്‍ണനാക്കി മോക്ഷം നല്കുക- ഇങ്ങിനെ ഒരു ഉദ്ദേശത്തോടെയാണ് ഭഗവാന്‍ വിഷ്ണു വാമന രൂപത്തില്‍ വന്ന്‍ അദ്ദേഹത്തെ പരീക്ഷിക്കുന്നത്. മഹാബലിയുടെ ശിരസ്സില്‍ പാദമൂന്നുക വഴി അദ്ദേഹത്തിലടങ്ങിയിരിക്കുന്ന അഹംബോധത്തെ ഉന്മൂലനം ചെയ്തുവെന്ന് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.

.

ബലിയോ വാമനനോ ?

.
ശ്രീമദ് ഭാഗവതത്തില്‍ ബലിയെ ഏറ്റവും പ്രമുഖനായ ഒരു അസുര ചക്രവര്ത്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. വാമാനാവതാരവും ബലിയുടെ ദാനേതിഹാസവും വിരചിക്കുന്നതിനായി ഏറെ താളുകള്‍ ശ്രീമദ് ഭാഗവതത്തില്‍ നീക്കി വച്ചിട്ടുണ്ട്. (ശ്രീ. ഭാ. : 8.15- 8.23). വിഷ്ണു വേഷം മാറി വന്നതാണ് വാമനന്‍ എന്ന്‍ മനസ്സിലാക്കുന്ന അസുരഗുരു ശുക്രാചാര്യര്‍ ദാനത്തില്‍ നിന്നും ബാലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പറഞ്ഞ വാക്കില്‍ നിന്നും മാറാനുള്ള വിമുഖത, ബലി തത്വ ചിന്താപരമായ വാക്കുകളിലൂടെ വിവരിക്കുന്നതായും ഈ ഗ്രന്ഥത്തില്‍ നമുക്കു കാണാം. (ശ്രീ. ഭാ. 8.20). വിഷ്ണുമാഹാത്മ്യം ഏറെ വര്‍ണിക്കുന്ന ഭാഗവതത്തില്‍ വാമനാവതാരത്തിന്റെ മഹത്വം ബലിയുടെ പ്രഭവത്തിനു മുന്‍പില്‍ ഇല്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

.
വേട്ടയാടപ്പെടുന്ന വംശാവലി

.
ബലിയുടെ വംശാവലിയുടെ അടിവേരുകള്‍ ഹിന്ദു മിഥോളജി പ്രകാരം ഇങ്ങിനെയാണ് :

.
ബ്രഹ്മാവ്‌ എന്ന സൃഷ്ടിയുടെ ദൈവത്തില്‍ നിന്നും സ്വയംഭൂവായി മനു ജാതനാകുന്നു. മനുവിന്റെ പിന്ഗാമികളായി ബ്രഹ്മാവിന്റെ തന്നെ മാനസപുത്രന്മാരായി പത്ത്‌ പ്രജാപതികള്‍ സൃഷ്ടിക്കപ്പെടുന്നു. അവരിലൊരാളായ കശ്യപപ്രജാപതി, മറ്റൊരു പ്രജാപതിയായ ദക്ഷന്റെ പുത്രിമാരെ വിവാഹം കഴിക്കുന്നു. (സതി എന്ന ദക്ഷന്റെ വേറൊരു പുത്രിയെ വേള്‍ക്കുന്നത് ശിവനാണ്) . കശ്യപ പത്നിമാരില്‍ ഒരുവളായ അദിതിക്കുണ്ടാകുന്ന പുത്രന്മാരാണ് ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍. ദിതിക്കുണ്ടാകുന്ന രണ്ടു പുത്രന്മാരാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും (ശ്രീ. ഭാ. 6.18.11). ദിതിയില്‍ നിന്നും ഉണ്ടാകയാല്‍ ഇവര്‍ ദൈത്യന്മാര്‍ എന്നറിയപ്പെടുന്നു. അതില്‍ ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്റെ മകന്‍ വിരോചനന്‍. വിരോചനപുത്രനാണ് ബലി.

.
കശ്യപ സപത്നിമാര്‍ തമ്മിലുള്ള കലഹത്തിന്റെ ബാക്കിപത്രമാണ് ദേവ-ദൈത്യ സംഘട്ടനങ്ങളെന്ന് ഈ വംശാവലി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇതില്‍ ദേവന്മാര്‍ അമൃത് കഴിച്ച് അമരത്വം നേടുന്നു. ദൈത്യന്മാര്‍ക്ക് മരണം സംഭവിക്കുകയും പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകുകയും ചെയ്യുന്നു. വിഷ്ണു എന്ന മായവിദ്യക്കാരനായ സംരക്ഷകന്റെ സഹായത്തോടെ അദിതി പുത്രന്മാരാല്‍ വേട്ടയാടപ്പെടുന്നവരാണ് ദിതിയുറെ പുത്രന്മാരും സന്തതി പരമ്പരകളുമെന്ന് പുരാണങ്ങളില്‍ നിന്നും വായിച്ചെടുക്കാം.

.
വിഷ്ണുവിന്റെ മിക്കവാറും അവതാരങ്ങള്‍ ദേവന്മാര്‍ക്ക് വേണ്ടി ദിതിയുടെ സന്തതി പരമ്പരകളെ ഉന്മൂലനം ചെയ്യാനാണ് ഉണ്ടായിട്ടുള്ളത്. കൂര്‍മ്മാവതാര ലക്ഷ്യം ദേവന്മാര്‍ക്ക്‌ അമരത്വത്തിനുള്ള അമൃതിനായി പാലാഴിമഥനം നടത്തുമ്പോള്‍ മന്ദര പര്‍വ്വതത്തെ താങ്ങി നിര്‍ത്തുക എന്നതായിരുന്നു. സഹായികളായ ദൈത്യന്മാര്‍ അമൃതപാനത്തിനൊരുങ്ങുമ്പൊള്‍ അവരെ കബളിപ്പിച്ച്, അവര്‍ക്ക്‌ അമരത്വം നിഷേധിച്ച് ദേവന്മാര്‍ക്ക്‌ നിത്യ യൌവനം പ്രദാനം ചെയ്യുന്നതിന്നായി ആയിരുന്നു മോഹിനി അവതരിക്കുന്നത്. ഹിരണ്യാക്ഷന്‍ എന്ന ദിതിയുടെ പുത്രനെ വരാഹരൂപത്തില്‍ വന്ന്‍ വധിച്ചതും വിഷ്ണുവായിരുന്നു. ഇതില്‍ പ്രകോപിതനായ ഹിരണ്യാക്ഷന്റെ ജ്യേഷ്ടഭ്രാതാവ് ഹിരണ്യകശിപു ചില പ്രത്യേക വരങ്ങളുടെ / കഴിവുകളുടെ സംരക്ഷണത്താല്‍ ഇന്ദ്രാദികളെ തുരത്തി സ്വര്ഗലോകമുള്‍പ്പെടെയുള്ള സര്‍വ്വ ലോകങ്ങളും പിടിച്ചടക്കി. എന്ത് ചെയ്യേണ്ടൂ എന്നറിയാത്ത ദേവന്മാര്‍ വിഷ്ണുവിനെ തന്നെ അഭയം പ്രാപിക്കുന്നു. ഹിരണ്യകശിപുവിനെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാതിരുന്ന അദ്ദേഹം പാളയത്തില്‍ പടതീര്‍ത്താണ് വിജയം കൈവരിക്കുന്നത്. ഹിരണ്യകശിപു ഇല്ലാത്ത നേരങ്ങളില്‍ തന്റെ അനുസാരിയായ നാരദനെ , ഗര്‍ഭിണിയായ ഹിരണ്യകശിപുവിന്റെ പത്നിയുടെ അടുത്തേക്ക് വിടും. വിഷ്ണു മാഹാത്മ്യങ്ങള്‍ ഏറെ വര്‍ണ്ണിക്കും നാരദന്‍. ഗര്‍ഭാവസ്ഥയിലുള്ള പ്രഹ്ലാദനെ ലക്ഷ്യം വച്ചായിരുന്നു ഇത്. പ്രഹ്ലാദന്‍ ഇതു കേട്ട് വളരുകയും, പിന്നീട് സ്വപിതാവിന്റെ നേരെ തിരിയുകയും ചെയ്യുന്നു. നരസിംഹം എന്ന അവതാരത്തിലൂടെ ഏറെ താമസിയാതെ വിഷ്ണു, ഹിരണ്യകശിപുവിനെ വധിച്ച് ഇന്ദ്രന് സ്വര്‍ഗം തിരിച്ചേകുന്നു. പ്രഹ്ലാദനും തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ പുത്രനായ വിരോചനനും ഏതാണ്ട് ദേവന്മാരുടെ സാമന്തന്മാരായാണ് ഭരണം കൈക്കൊണ്ടത്. എന്നാല്‍ വിരോചന പുത്രന്‍ ബലി പരാക്രമിയായിരുന്നു. തന്റെ പ്രപിതാമാഹന്മാര്‍ നേടിയെടുത്ത യശസ് വീണ്ടെടുക്കുന്നതിനായി പരമാവധി യത്നിച്ചു. ആ ബലിയെ വകവരുത്തുന്നതിനായാണ് വാമനാവതാരം ഉണ്ടാകുന്നത്.

.
നേരത്തെ ഐതിഹ്യത്തില്‍ കണ്ടതുപോലെ അദിതിയുടെ അഭ്യര്‍ഥന അനുസരിച്ച് ദേവന്മാരെ സഹായിക്കാനാണ് വിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിക്കുന്നത്. (ശ്രീ. ഭാ. 6.18.9). അങ്ങനെ വരുമ്പോള്‍ വാമനാവതാര ലക്ഷ്യം സ്വസഹോദരനായ ഇന്ദ്രന്റെ യശസ് വീണ്ടെടുക്കുക എന്നതാകുന്നു, അതും സ്വന്തം പിതൃരക്തത്തില്‍ പിറന്നവനെ ഉന്മൂലനം ചെയ്തുകൊണ്ട്.

.
ഈ വേട്ടയാടലിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. ബലിയുടെ മൂത്ത മകനായ ബാണന്റെ ആയിരം കൈകളില്‍ നാലെണ്ണമൊഴികെ മറ്റെല്ലാം ചേദിച്ചു കളയുന്നത് വേറൊരു അവതാരമായ കൃഷ്ണനാണ്.

.
എന്നാല്‍ തലമുറകളായി തുടരുന്ന സംഘര്‍ഷം ശുഭപര്യവസാനിയാകുന്നത് എങ്ങിനെയെന്നും പുരണങ്ങളിലുണ്ട്. ബാണ പുത്രി ഉഷ, കൃഷ്ണന്റെ പുത്രന്‍ പ്രദ്യുമ്നന്റെ മകന്‍ അനിരുദ്ധനെ മോഹിക്കുകയും പ്രണയബദ്ധരാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നു.
.

ബലി- അവസാനത്തെ അസുര രാജാവ്‌

.
ശ്രീമദ് ഭാഗവതത്തിന്റെ ഇതിവൃത്തം വച്ച് ബലിചരിതത്തെ വിലയിരുത്തുകയാണെന്കില്‍ അത് ദേവാസുര സംഘട്ടനത്തിലെ ഒരു എപ്പിസോഡാണ്. ഇന്ദ്രന്‍ എന്ന ദേവരാജനും അസുര രാജാക്കന്മാരും തമ്മില്ലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഒരു പക്ഷേ, അവസാനത്തെ അദ്ധ്യായം.

.
വിഷ്ണു, വരാഹവും നരസിംഹവും ആയി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ അസുരരാജക്കന്മാരായ ഹിരണ്യാക്ഷനെയും ഹിരണ്യകശിപുവിനെയും ഉന്മുലനംചെയ്യാനാണ്. അടുത്ത ജന്മത്തില്‍ ഇവര്‍ തന്നെയാണ് രാവണനും കുംഭകര്‍ണനും ആയി ജനിക്കുന്നത്. (ശ്രീ. ഭാ. 7.10.37). പക്ഷെ ത്രേതായുഗത്തില്‍ ശ്രീരാമാനാല്‍ വധിക്കപ്പെടുവാനായി ഇവര്‍ പുനര്‍ജനിക്കുമ്പോള്‍ അറിയപ്പെടുന്നത് അസുരന്മാര്‍ എന്ന പേരിലല്ല. 'രാക്ഷസര്‍' എന്ന നാമത്തിലാണ്. രാമായണത്തില്‍ അസുരവംശം എന്ന പ്രയോഗം ഏറെ കാണ്മാനില്ല. പകരം, ദുഷ്ടതയുടെയും ക്രൌര്യത്തിന്റെയും പര്യായമായി രാക്ഷസ ശബ്ദമാണ് കടന്നുവരുന്നത്‌.
.
മറ്റൊരു വിഷ്ണു അവതാരമായ കൃഷ്ണനാല്‍ ദ്വാപരയുഗത്തില്‍ വധിക്കപ്പെടുന്ന ശിശുപാലന്‍, ദന്താവക്ത്രന്‍ എന്നീ രാജാക്കന്മാര്‍ നേരത്തെ പറഞ്ഞവരുടെ മൂന്നാം ജന്മമാണ് പുരാണങ്ങള്‍ പ്രകാരം. (ശ്രീ. ഭാ. 7.10.38) (അതോടെ അവര്‍ മോക്ഷാര്‍ഹരാകുന്നുവത്രേ) . രാക്ഷസരെക്കുരിച്ചുള്ള വിവരണം അവിടവിടെയായി കാണാമെങ്കിലും 'മഹാഭാരത'ത്തില്‍ ദുഷ്ടതയുടെ പര്യായമായി ചില മനുഷ്യ രാജാക്കന്മാരെതന്നെയാണ് കൊടുത്തിരിക്കുന്നത്.
.
മഹാബലി എന്ന അസുര ചക്രവര്ത്തിയുടെ പുത്രന്‍ ബാണന്‍ 'മഹാഭാരത'ത്തില്‍ ഒരു മര്‍ത്യ രാജാവാണ്. ശക്തനും ദുഷ്ടനും അഹങ്കാരിയുമായ ഒരു രാജാവ്‌. ഭാഗവതത്തിലും ബാണന്റെ അസുരാംശത്തിനു പ്രാധാന്യ കൊടുത്തു കാണുന്നില്ല.
.
ഹിന്ദു പുരാണങ്ങളിലെ കാലക്രമമനുസരിച്ച് വാമാനാവതാരവും മഹാ ദാനവും നടക്കുന്നത് ത്രേതായുഗത്തിന്റെ ആരംഭാകാലത്താണ്. അതിനുമുന്പുള്ള സത്യയുഗത്തിലാണ് അസുരന്മാരെക്കുറിച്ചുള്ള കഥകള്‍ മുഴുവന്‍ നിറയുന്നത്. ത്രേതായുഗത്തില്‍ രാക്ഷസന്മാരെക്കുറിച്ചാണ് ഏറിയകൂറും പരാമര്‍ശിക്കുന്നത്. ദ്വാപരയുഗത്തിലെത്തുമ്പോള് രാക്ഷസ പരാമര്‍ശമുണ്ടെന്കിലും സാധാരണ മനുഷ്യന്മാര്തന്നെയാണ് പ്രതിനായകര്‍.
.
ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ബലിയെ അവസാനത്തെ അസുരരാജാവായി കണക്കാക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ബലി തന്റെ ജനപ്രിയത കൊണ്ട് അസുരവംശത്തിനു പുതിയ മാനങ്ങള്‍ രചിച്ചതാകാം ഇതിന് കാരണം. കാലചംക്രമണത്തില്‍ അസുര ശബ്ദം കുറേക്കൂടി ജനകീയമായി മാറിയതുമാകാം.
.
ഡാര്‍വ്നും വാമനനും മറ്റ് അവതാരങ്ങളും

.

പുരാണങ്ങള്‍ പ്രകാരം മഹാവിഷ്ണു എന്ന ദേവ ദൈവം ഏതാണ്ട് 25 അവതാരങ്ങള്‍ എടുത്തതായി കാണുന്നു, വിവിധ സന്ദര്‍ഭങ്ങളിലായി. ഇവയില്‍ പത്തു എണ്ണമാണ് ഏറെ പ്രാധാന്യമര്‍്ഹിക്കുന്നത്. അവയെ ദാശാവതാരങ്ങള്‍ എന്ന്‍ പറയുന്നു. ദശാവതാരങ്ങളും അതിന്റെ പുരാണ കാലക്രമവും ഇനി പറയുന്ന പ്രകാരമാണ്.
1.മത്സ്യം - സത്യയുഗം
2.കൂര്‍മ്മം -സത്യയുഗം
3.വരാഹംസത്യയുഗം
4.നരസിംഹം - സത്യയുഗം
5.വാമനന്‍ -ത്രേതായുഗം
6.പരശുരാമന്‍ - ത്രേതായുഗം
7.ശ്രീരാമന്‍ - ത്രേതായുഗം
8. ശ്രീകൃഷ്ണന്‍ - ദ്വാപരയുഗം
9.ബുദ്ധന്‍ - കലിയുഗം
10. കല്കി - കലിയുഗം

.
മേല്പ്പറഞ്ഞവയില്‍ തര്‍ക്കത്തിനിട നല്കിയിട്ടുള്ളത്‌ ഒന്‍പതാമത്തെ അവതാരമായ ബുദ്ധന്റെ കാര്യത്തിലാണ്. ആദ്യകാലങ്ങളില്‍ ഇങ്ങിനെയുള്ള ഒരു വിശ്വാസ പ്രമാണമാണ് വച്ചുപുലര്ത്തിയിരുന്നതെന്നാണ് വിദഗ്ദ മതം. അങ്ങിനെയെങ്കില്‍ ഗൌതമബുദ്ധന്‍ പില്‍ക്കാലത്ത്‌ ഈ പട്ടികയില്‍ നിന്നും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു.? അതിന്റെ സ്ഥാനത്ത്‌ അംശാവതാരമായ ബലരാമന്‍ കടന്നു വന്നതെങ്ങനെ? എന്തുകൊണ്ട് പുരാണങ്ങളില്‍ ബുദ്ധ പരാമര്‍ശമില്ല ?

.
ഉത്തരം വളരെ ലളിതമാണ്. ബുദ്ധമതത്തെ എതിര്‍ത്തു കൊണ്ടായിരുന്നു പില്‍ക്കാലത്ത്‌ ശ്രീശങ്കരന്‍ ഉള്പ്പെടെയുള്ളവരുടെ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ കീഴില്‍ ഹിന്ദുമതം ഉയിര്‍ക്കൊള്ളുന്നത്. വേദങ്ങളും ഉപനിഷത്തുകളും സനാതന ധര്‍മ്മത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച് പുരാണങ്ങള്‍ ചമച്ചപ്പോള്‍ തീര്ച്ചയായും ശത്രുവിന്റെ നാമം അതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് വേണം കരുതാന്‍. ശ്രീമദ് ഭാഗവതം അടക്കമുള്ള പുരാണങ്ങളൊന്നും തന്നെ ബലരാമനെ വിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായി കല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. അനന്തന്റെ അവതാരമായാണ് അതിലെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.

.
മേല്‍പ്പറഞ്ഞ ദശാവതാര സീക്വന്സ് ഏതാണ്ട് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനു സമാനമാണ് എന്ന് കാണാം.: ജലജീവിയായ മത്സ്യത്തില്‍ നിന്നും ഉഭയ ജീവിയായ (amphibia) കൂര്‍മ്മത്തിലെക്കും, ഒരു കര മൃഗമായ വരാഹത്തിലേക്കും , മനുഷ്യമൃഗമായ നരസിംഹത്തിലേക്കും ഉള്ള പരിണാമ ഗുപ്തി ഇവിടെ ദൃശ്യമാണ്. വാമനില്‍ നിന്നുമാണ് മനുഷ്യ പര്‍വ്വം തുടങ്ങുന്നത്. വാമനനെ ചിത്രീകരിച്ചിരിക്കുന്നതാകട്ടെ കുറിയവനായും. അതുകൊണ്ടുതന്നെ ഒരു പൂര്ണ്ണ മനുഷ്യനല്ല. അടുത്ത അവതാരമായ പരശുരാമന്‍ പൂര്‍ണാകായനായ ഒരു മനുഷ്യനാണ്. എന്നാല്‍ വനവാസിയാണ്. ശ്രീ രാമനിലെത്തുമ്പോള്‍ നാഗരികനായ മനുഷ്യനിലേക്കുള്ള പ്രയാണം പൂര്‍ത്തിയാകുന്നു. അവിടെനിന്നും തത്വ ജ്ഞാനിയായ കൃഷ്ണനിലെക്കും (64 ശാസ്ത്ര-കലാദികളില്‍ നിപുണനത്രേ കൃഷ്ണന്‍- ഭഗവദ്‌ ഗീത ഉത്തമോദാഹരണം.) ധര്മ്മജ്ഞാനിയായ ബുദ്ധനിലെക്കും ഉള്ള പരിവര്‍ത്തനം വിസ്മയാവഹമാണ്. ദശാവതാരങ്ങളില്‍ വാമനാവതാരത്തിന്റെ സ്ഥാനം അദ്വിതീയമാകുന്നത്, അത് വിഷ്ണുവിന്റെ ആദ്യത്തെ മനുഷ്യാവതാരം എന്ന നിലയ്ക്കാണ്.

(ശേഷം ഭാഗം - 2 ല്‍ )