എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

14 ഫെബ്രുവരി 2011

ബിയാസിന്‍ തീരഭൂവില്‍ (ഭാഗം - 2 )

 .
(ഭാഗം - 1  ന്‍റെ തുടര്‍ച്ച)


മനാലിയിലേക്ക്....  



കുളുവില്‍ നിന്നും മനാലിയിലേക്കുള്ള ദൂരം 40 കി.മീ. ആണ്.  വീണ്ടും ബിയാസിന്റെ തീരത്ത് കൂടി തന്നെ യാത്ര.

കുളു ജില്ലയില്‍ ഉള്‍പ്പെട്ട വിവിധ താഴ്വാരങ്ങളിലായി ആയിരത്തിലേറെ ചെറുതും വലുതുമായ തീര്‍ത്ഥാടന  കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഉണ്ടത്രേ.  അതുകൊണ്ടുതന്നെ കുളു 'ദൈവങ്ങളുടെ താഴ്വര' എന്നും അറിയപ്പെടുന്നു. പുരാണങ്ങളുടേയും  ഇതിഹാസങ്ങളുടേയും  സാകേതമായ  ഇവിടം ഇങ്ങനെ അറിയപ്പെടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
< മഹാദേവിതീര്‍ത്ഥം

ഇവയില്‍ പ്രസിദ്ധമായ ഒന്നാണ് മഹാദേവിതീര്‍ത്ഥം. മനാലി റോഡില്‍, കുളുവില്‍ നിന്നും 2 കി.മീ. മാത്രം ദൂരെയായി ബിയാസിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും നോക്കുമ്പോള്‍ ബിയാസിന്റെ രൂപം അല്‍പ്പം ഭയാനകമാണ് - ആര്‍ത്തലച്ച്, പതഞ്ഞുപൊങ്ങി, അങ്ങനെ.... പ്രശസ്തമായ വൈഷ്ണവദേവീ ക്ഷേത്രത്തിലേതുപോലെ ഒരു ഗുഹക്കുള്ളിലാണ് ഇവിടെ ദുര്‍ഗ്ഗയുടെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നത്.  അതിനാല്‍ ഈ പ്രദേശം വൈഷ്ണോദേവി എന്നും അറിയപ്പെടുന്നു. ഇടുങ്ങിയ ഗുഹാഗഹ്വരത്തിലൂടെ മുട്ടില്‍ ഇഴഞ്ഞു നീങ്ങിവേണം ക്ഷേത്ര ദര്‍ശനം നടത്താന്‍. 1964 -ല്‍ സ്ഥാപിച്ച ഈ ക്ഷേത്രത്തില്‍ 1965 മുതല്‍ ജ്വലിച്ചു നില്‍ക്കുന്നതെന്ന് പറയപ്പെടുന്ന 'അഖണ്ഡജ്യോതി' എന്ന ഒരു ദീപസംജയവുമുണ്ട്.

ഈ യാത്രയില്‍ വഴിയിലുടനീളം ഫല സമൃദ്ധമായ ആപ്പിള്‍ തോട്ടങ്ങള്‍ കാണാമായിരുന്നു. ബിയാസിന്റെ മറുകരയിലുള്ള മലനിരകളിലും ആപ്പിള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടത്രെ. ആര്‍‍ത്തൊഴുകുന്ന ബിയാസിനു കുറുകെ ഇട്ടിട്ടുള്ള ചെറിയ 'റോപ് വേ' കളിലൂടെ ഈ പ്രദേശത്തുനിന്നും ആപ്പിളുകള്‍ മുഖ്യപാതയിലേക്ക് എത്തിക്കുന്നത് കുളുവില്‍ നിന്നും മനാലിയിലേക്കുള്ള യാത്രയില്‍ പലയിടത്തും കാണാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ മാര്‍കറ്റ്‌ സ്ഥിതിചെയുന്നത്‌ മനാലിക്ക് സമീപമാണ്. ഈ മാര്‍ക്കറ്റ് സന്ദര്‍ശനം പുതിയൊരു അനുഭവമായിരുന്നു. സാധാരണ പഴം -പച്ചക്കറി മാര്‍ക്കറ്റുകളില്‍ കാണുന്ന വൃത്തിഹീനത അശ്ശേഷമില്ല. ഗ്രേഡിനനുസൃതമായി കിലോവിനു 10 രൂപ മുതല്‍ ആണ് ആപ്പിളിന് വില. 'ഫാം ഫ്രഷ്‌' ആയ ഈ ആപ്പിളുകള്‍ തേനൂറുന്നവയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ആപ്പിള്‍ കയറ്റി പോകാന്‍ കാത്തുകിടക്കുന്ന ഉയരത്തില്‍ ബോഡി കെട്ടിയ ട്രക്കുകളുടെ നീണ്ടനിരയും ഇവിടെ കാണാന്‍ കഴിഞ്ഞു.

മനാലി- സഞ്ചാരികളുടെ പറുദീസ


 ബിയാസ് മാനാലിയിലൂടെ

മുന്നില്‍ ബിയാസ് നദി. അതിനുമപ്പുറം പച്ച പുതച്ചു നില്‍ക്കുന്ന നിബിഡ വനങ്ങള്‍. ഇവയ്ക്കെല്ലാം പിറകില്‍ മഞ്ഞു കിരീടമണിഞ്ഞു തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതശിഖരങ്ങള്‍. മനാലി സഞ്ചാരികളുടെ പറുദീസ തന്നെ.

സമുദ്രനിരപ്പില്‍ നിന്നും 6500 അടിയിലേറെ ഉയരത്തിലാണ് മനാലി സ്ഥിതിചെയ്യുന്നത്. നേരത്തെ പറഞ്ഞ മനോഹാരിത മനാലിക്ക് 'പര്‍വ്വതങ്ങളുടെ രാജ്ഞി' എന്ന പേരും നേടിക്കൊടുത്തിട്ടുണ്ട്. 'മനുവിന്റെ വീട് (ആലയ)' ആണ് മനാലിയായി  ലോപിച്ചത്  എന്നുപറയുന്നു.  1958-ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ വന്ന് താമസിച്ചതോടെയാണ് ഈ പ്രദേശം ടൂറിസ്റ്റ് മാപ്പില്‍ ഇടം നേടിയത്.

മാനാലിയിലൂടെ ഒഴുകുമ്പോള്‍ ബിയാസ് കാഴ്ചയില്‍ ഏറെക്കുറേ ശാന്തയാണ്. നദിയുടെ ചലനം വനഭൂവില്‍
പ്രതിധ്വനിച്ചുണ്ടാകുന്ന ഒരു  ഇരമ്പിച്ച അല്പം വന്യത നല്കാതില്ല. വലിയ പാറക്കല്ലുകളിലൂടെയാണ് ഇവിടെ ബിയാസ് ഒഴുകുന്നത്‌. പാറകള്‍ക്കൊന്നിനും വഴുക്കലുള്ളതായി തോന്നിയില്ല. നട്ടുച്ചക്കു പോലും ജലത്തിന് കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബിയാസിനോടു ചേര്‍ന്നും അല്ലാതെയും മനാലിയില്‍ 400-ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട്.

മനാലി  ടൌണ്‍  ചെറുതെങ്കിലും വൃത്തിയോടെയും  ചിട്ടയോടെയും ക്രമീകരിച്ചിരിക്കുന്ന പ്രദേശമാണ്. എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍, അലങ്കാര ബാഗുകള്‍, വനവിഭവങ്ങള്‍ എന്നിവകൊണ്ട് സജീവമാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍. മനാലിയിലെ   എംബ്രോയ്ഡറി പ്രത്യേകം പരാമര്‍ശമര്‍ഹിക്കത്തക്കവിധം  മനോഹരമാണ്. ചുരിദാറുകളിലും ഉറുമാലുകളിലും തുന്നല്‍പ്പണിചെയ്യുന്ന സ്ത്രീകളെ മിക്ക കടകള്‍ക്ക് മുന്നിലും  കാണാം. ഇവിടെ പൊടിപൊടിക്കുന്ന മറ്റൊരു കച്ചവടം ഐസ്ക്രീമിന്റെതാണ്. മറ്റേതൊരു നഗരത്തേയും പോലെ മനാലി ടവ്നും സജീവമാകുന്നത് സന്ധ്യയോടെ തന്നെ. കിടുകിടുക്കുന്ന തണുപ്പില്‍ വിവിധ ഫ്ലേവറകളിലുള്ള  ഐസ്ക്രീം നുകര്‍ന്ന് നടക്കുന്ന വിനോദ സഞ്ചാരികളാണ് ഇതിലേറെപങ്കും.

'റോജാ' ടെമ്പിളും ഗുലാബയും


മനാലി ടൌണില്‍ നിന്നും ഏതാണ്ട് ഒന്നൊന്നര കിലോ മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഹിഡിംബി ക്ഷേത്രം. പഗോഡ ശൈലിയില്‍ ഒന്നിനുമുകളില്‍ മറ്റൊന്നെന്നപോലെ  അടുക്കിയ നാല് മേല്‍ക്കൂരകളോടുകൂടിയതാണ് ഈ ക്ഷേത്രം. 'റോജ' എന്ന മണിരത്നം ചിത്രത്തിലെ നായിക പ്രതിസന്ധിഘട്ടങ്ങളില്‍ ഇടയ്ക്കിടെ വന്ന് പ്രാര്ത്ഥിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.



അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍   വിനോദസഞ്ചാരികള്‍ക്ക്, ടൂറിസ്റ്റ് ഗൈഡുകള്‍ ഈ ക്ഷേത്രത്തെ പരിചയപ്പെടുത്തുന്നത് 'റോജാ ടെമ്പിള്‍' എന്ന രീതിയിലാണ്.

പഞ്ചപാണ്ടവരില്‍ ഒരാളായ ഭീമസേനന്റെ പത്നിയും രാക്ഷസിയുമായ ഹിഡിംബി പിന്നീട് ദുര്‍ഗ്ഗയായി മാറിയത്രെ. 1553  A.D.യില്‍  രാജാ ബഹാദൂര്‍സിംഗ്  ആണ് ക്ഷേത്രം നവീകരിച്ചതെന്നും   പറയുന്നു. 80അടിയോളം ഉയരമുള്ള ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും അതിപുരാതനങ്ങളാണ്. ഹിഡിംബിയുടേതെന്നു  പറയപ്പെടുന്ന പാറയില്‍പതിഞ്ഞ കാല്പാടവും അവര്‍ ധ്യാനിച്ചിരുന്നതെന്ന് കരുതുന്ന മുന്നില്‍ ഒരു പാറയോടുകൂടിയ  ചെറിയ ഗുഹയും ഈ ക്ഷേത്രത്തിനകത്തുണ്ട്.

ഉയര്‍ന്നുപൊങ്ങിനില്‍ക്കുന്ന വന്‍ ദേവതാരു മരങ്ങള്‍ ചുറ്റിലുമുണ്ട്.  പ്രാചീന ക്ഷേത്രത്തിനു ഒരു  വന്യമായ പശ്ചാത്തലം ഇതൊരുക്കുന്നു. ഇടതൂര്‍ന്നു നീണ്ടുനില്‍ക്കുന്ന രോമങ്ങളോടു കൂടിയ കുറിയ 'യാക്കുകളും' പഞ്ഞിക്കെട്ടുപോലെ രോമാവരണമുള്ള വെള്ളമുയലുകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്. പൈസ കൊടുത്ത്‌, യാക്കിനു പുറത്ത് കയറിയും മുയലിനെ എടുത്തുമെല്ലാം ഫോട്ടോക്ക് പോസ് ചെയ്യുന്ന ധാരാളം ടൂറിസ്റ്റുകളെ കാണാന്‍ കഴിഞ്ഞു.

മനാലിയില്‍ നിന്നും ൨൦ കി.മീ. മാറിയാണ് ഗുലാബ സ്ഥിതിചെയ്യുന്നത്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളും അതിനിരുവശവും പരന്നുകിടക്കുന്ന പുല്‍ത്തകിടിയും കാട്ടുപൂക്കള്‍ വിരിക്കുന്ന പരവതാനിയും എല്ലാം ചേര്‍ന്ന പ്രകൃതി ദൃശ്യമാണ് ഗുലാബയില്‍  ഉള്ളത്. മഞ്ഞുകാലം പക്ഷേ ഇതെല്ലാം കവര്‍ന്നെടുക്കുമത്രെ.

രോഹ്തംഗ് പാസ്സ്‌

ഒരു നദിയുടെ ജനനം മുന്നില്‍ കാണുന്നത് എത്ര അവാച്യമായ അനുഭൂതിയാണ് നല്‍കുക എന്നത് രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര നമ്മെ അറിയിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 13050  അടി ഉയരത്തിലാണ് രോഹ്തംഗ് നിലകൊള്ളുന്നത്. ബിയാസിന്റെ തീരത്തുകൂടി മുകളിലേക്കുള്ള ഈ യാത്രയില്‍ ബിയാസ് നേര്‍ത്ത് ഒരു നീര്‍ച്ചാല്‍ മാത്രമായി മാറുന്നത് നമുക്ക് കാണാം. ഹിമാലയത്തിന്റെ അടരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ചെറിയ ജലസ്രോതസ്സുകള്‍ ഇതിനെ പുഷ്ടിപ്പെടുത്തുന്നതും കാണേണ്ട കാഴ്ചയാണ്.

തിബത്തന്‍   ‍ഭാഷയില്‍ രോഹ്തംഗ് എന്നാല്‍ മൃതദേഹങ്ങളുടെ ആലയം എന്നത്രേ  അര്‍ത്ഥം. കാലാകാലങ്ങളില്‍ ഇവിടെ നടക്കുന്ന അപകടമരണങ്ങളുടെ   ശൃംഖല ഈ വാക്കിനെ അന്വര്‍ത്ഥമാക്കുന്നു. ഇവിടുത്തെ കാലാവസ്ഥ പ്രവചനാതീതമാണ്.  ചിലപ്പോള്‍ ശക്തമായ കാറ്റ്, മറ്റു ചിലപ്പോള്‍ ഭയാനകമായ മഞ്ഞു വീഴ്ച. പ്രശാന്തസുന്ദരമായ കാലാവസ്ഥയായിരിക്കും ഇനിചിലപ്പോള്‍. റോഡുവഴി എത്തിച്ചേരാവുന്ന ലോകത്തിലെ തന്നെ ഉയരം കൂടിയ ഇടങ്ങളിലൊന്നായ രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര തീര്‍ത്തും ദുര്‍ഘടമേറിയത് തന്നെ.

മനാലിയില്‍ നിന്നും 51 കി.മീ. ആണ് രോഹ്തംഗിലേക്കുള്ള ദൂരം. ബോര്‍ഡര്‍  റോഡ്സ് ഓര്‍ഗനൈസേഷ നാണ് ഇവിടങ്ങളിലെ റോഡ്‌ സംരക്ഷിക്കുന്നത്. ഒരു ഗട്ടര്‍ പോലുമില്ലാതെ വളരെ സുഖപ്രദമായ റോഡ്‌. ഈ റോഡ്‌ താഴെ കാര്‍ഗിലിലേക്കും ലേയിലേക്കും നീളുന്നു.

കാലത്ത് 11 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയ്ക്കുള്ള സമയമാത്രേ രോഹ്തംഗ് പാസ്സിലൂടെ കടന്നുപോകുന്നതിനു ഏറ്റവും അഭികാമ്യം. അതല്ലാത്ത ഒരു സമയമാണെങ്കില്‍ മഞ്ഞുവീഴ്ചയോ ഹിമക്കാറ്റോ മൂലം ജീവന്‍ അപകടത്തിലായേക്കാം.
ഞങ്ങളുടെ രോഹ്തംഗ് യാത്ര കാലത്ത് മനാലിയില്‍ നിന്നും ആരംഭിക്കുന്നു. വാഹനത്തില്‍, ഉയരങ്ങളിലേക്കുള്ള യാത്ര....

മനാലിയില്‍ നിന്നും യാത്ര  ഏതാണ്ട് 10 കി. മീ.  ആയിക്കാണും. ആ പ്രദേശത്ത് മരപ്പലകകള്‍ കൊണ്ടു തട്ടികൂട്ടിയ ഒട്ടേറെ കുടിലുകള്‍ ദൃശ്യമായി. യാത്രികള്‍ക്കുള്ള ബൂട്ട്സ്, കട്ടിയുള്ള രോമക്കുപ്പായം, കയ്യുറകള്‍ എന്നിവ വാടകയ്ക്ക് കൊടുക്കുന്ന കടകളാണിവയെല്ലാം. ഓരോ കടക്കാരനും നമ്മെക്കൊണ്ടു സാധനങ്ങള്‍ എടുപ്പിക്കാന്‍ മത്സരിക്കുന്നു. പക്ഷേ ബാര്‍ഗൈനിങ്ങിനു സ്കോപ്പില്ല. റേറ്റ് ഫിക്സെഡ്. ഗ്രേ നിറത്തില്‍ തലമുതല്‍ മുട്ടിനു താഴെ വരെ നീളുന്ന ഒരു വസ്ത്രം ഞാനും തരപ്പെടുത്തി. ഒപ്പം ബൂട്ട്സും ഓട്ടവീണു തുടങ്ങിയിരിക്കുന്ന ഒരു ഗ്ലൌസും.

താഴെ പരന്നു കിടക്കുന്ന മനാലി ടൌണ്‍. ഒരു വശത്ത് പച്ച വിരിച്ച കുളു താഴ്വര. അതിനു പതക്കം ചാര്‍ത്തി നീര്‍ച്ചാലുകള്‍.മറുവശത്ത് മഞ്ഞും ഹിമപാളികളും മൂടിക്കിടക്കുന്ന ഗിരി ശൃംഖങ്ങള്‍.... യാത്രയില്‍ കാണുന്ന കാഴ്ച ഇങ്ങനെ നീളുന്നു.

വഴിക്കൊരിടത്ത് നടന്നുകൊണ്ടിരിക്കുന്ന വിവാഹച്ചടങ്ങില്‍ ചെറുതായൊന്നു പങ്കുകൊണ്ടു. പാരമ്പര്യ വസ്ത്രമണിഞ്ഞു വരനും വധുവും.   ഒരു ഫോട്ടോക്ക് ഒപ്പം നില്‍ക്കാന്‍ അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ തടസ്സമൊന്നുമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ചില
കാരണവന്മാര്‍ ചാടി വീണു. വധൂവരന്മാര്‍ക്ക് വിവാഹാശംസകളും നേര്‍ന്നു യാത്ര തുടര്‍ന്നു.

ടൂറിസ്റ്റ് വാഹനങ്ങളും മിലിട്ടറി ട്രക്കുകലുമല്ലാതെ മറ്റെന്തെങ്കിലും വണ്ടികള്‍ അധികമൊന്നും വഴിയില്‍ കാണാനുണ്ടായിരുന്നില്ല.
രോഹ്തംഗിന്റെ മുകളിലെത്തുമ്പോള്‍ സമയം 11മണി ആവുന്നു.  ശക്തമായ ഹിമക്കാറ്റ് വീശുന്നുണ്ട്. അതില്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്യാനാകാതെ നമ്മള്‍ ആടിയുലയുന്നു. മഞ്ഞിന്‍കണങ്ങള്‍ വന്ന്  ചെറുതായി നമ്മെ പൊതിയുന്നു.  ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയെല്ലാം നീങ്ങി ശാന്തമായി. ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരുന്നു.
അത് ഒക്ടോബര്‍ മാസമായിരുന്നു. കുളു താഴ്വരയേയും സമീപ പ്രദേശങ്ങളെയും ശൈത്യം ഗ്രസിക്കുന്നത്‌
ഒക്ടോബറിലാണ്. അതുവരെ മഴക്കാലമാണ്. ഫെബ്രുവരി/ മാര്‍ച്ച് വരെ ശൈത്യം നീളും. നവംബര്‍ മുതല്‍ ഫെബ്രുവരിവരെ കുളു മിക്കവാറും മഞ്ഞില്‍ പുതച്ചുനില്‍ക്കുകയായിരിക്കും. പല പ്രദേശങ്ങളിലേയും താപനില (-)10 ഡിഗ്രീ സെല്‍ഷിയസ് വരെ എത്തിയിരിക്കും. രോഹ്തംഗ് പാസ്സ്‌ പോലുള്ള ഒരു പ്രദേശത്ത് ആ സമയം എത്തിച്ചേരുക എന്നത് അചിന്ത്യം. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഒക്ടോബര്‍ മാസം യാത്രക്കായി തിരഞ്ഞെടുത്തത്. പക്ഷേ, രോഹ്തംഗില്‍ എത്തിയപ്പോഴാണ് ഈ തിരഞ്ഞെടുപ്പില്‍ സങ്കടം തോന്നിയത്. ഹിമം കട്ടപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര സ്വപ്നം കണ്ടു വന്നത് വെറുതെയായിപ്പോയോ?

2 മണിയാവുമ്പോഴേക്കും  മടങ്ങണം. ഇനിയും മൂന്നു മണിക്കൂര്‍ സമയം കയ്യിലുണ്ട്. ആദ്യം നടന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ മഞ്ഞ ഫലകത്തിനടുത്തെക്കായിരുന്നു. റോഡു വഴി കടന്നുപോകാന്‍ പറ്റുന്ന ഏറ്റവും ഉയരത്തിലുള്ള പ്രദേശം എന്ന് ആ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. റോഡ്‌ അവിടെ നിന്നും ലേ വരെ നീളുന്നു.


അല്പം കൂടി ഉയരത്തിലേക്ക് നടക്കുകയാണെങ്കില്‍ ഒരുപക്ഷേ, മഞ്ഞുമൂടിയ ചെറുതായി ഹിമം പൊഴിയുന്ന പ്രദേശങ്ങള്‍ കാണാനായേക്കുമെന്ന് ഗൈഡ് പറഞ്ഞിരുന്നു. ഒപ്പം അവിടെയുള്ള കുതിരക്കാരുറെ മോഹനവലയത്ത്തില്‍ വീഴരുതെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ നമ്മെ ഒരുപാടു ദൂരം സഞ്ചരിപ്പിച്ച് പ്രത്യേകിച്ച് ഒന്നും കാണിക്കാതെ തിരിച്ചെത്തിച്ചെന്നും വരാമത്രേ.

ഞങ്ങള്‍, ഒരു ചെറു സംഘം ഏതായാലും നടക്കാന്‍ തീരുമാനിച്ചു. മുകളിലേക്കുള്ള കയറ്റം ദുസ്സഹമായിരുന്നു. ഹിമക്കാറ്റ്, ശ്വാസതടസ്സം, കനത്ത സ്വെറ്ററിന്നുള്ളിലൂടെപ്പോലും അരിച്ചെത്തുന്ന തണുപ്പിന്റെ തീവ്രത.... കുറിയ ചില പുല്ലുകളും ചെറിയ പാറകളും അല്ലാതെ മറ്റൊന്നുമില്ല. വഴിയില്‍ കസ്തൂരിയും കുങ്കുമവുമൊക്കെ  വില്‍ക്കുന്ന നാടോടികള്‍ ചിലപ്പോഴൊക്കെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. തിരിച്ചു വരാനുള്ള ദിശ തെറ്റാതെ ഇരുന്നും നടന്നുമോക്കെയായി ഒരു മണിക്കൂര്‍ കൊണ്ട്‌ ഒരു ശൃംഖത്തിന്റെ മുകളിലെത്തി.   അവിടെനിന്നും താഴേക്കുള്ള കാഴ്ച... രണ്ടു മല നിരകള്‍ക്കിടയിലുള്ള പ്രദേശം. പല ഭാഗങ്ങളിലും അവിടെ മഞ്ഞിന്റെ വെള്ളപരവതാനി വിരിച്ചിരിക്കുന്നു. സൂര്യ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമശിഖരങ്ങള്‍ ഏതാനും കിലോ മീറ്ററുകള്‍ മാത്രം മുന്നില്‍. ആ 'ഹിമഭൂവിലേക്ക്'  ഞങ്ങള്‍ ഇറങ്ങിച്ചെന്നു. കടുത്ത തണുപ്പിനെ വകവെയ്ക്കാതെ പത്തുമിനിട്ടിലേറെ അവിടെ ചിലവഴിച്ചു കാണും. ബൂട്ടുകള്‍ക്കടിയില്‍ക്കൂടി  പോലും തണുപ്പ് എത്തിനോക്കാന്‍ തുടങ്ങി. ഗൈഡ് പറഞ്ഞ മുന്നറിയിപ്പു ഓര്‍മ്മയിലെത്തി. ഇനിയും നിന്നാല്‍ ഒരു പക്ഷേ, കാലുകള്‍ സ്ഥിരമായി മരവിച്ചു പോയേക്കാം. തിരിച്ചു നടക്കുമ്പോഴും ആ വിസ്മയ ലോകത്തിന്റെ ആസ്വാദനത്തിന്റെ അനുരണനങ്ങള്‍ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു.

ഏതാനും നീര്‍ച്ചാലുകള്‍ ചേര്‍ന്ന് സുന്ദരിയായ ബിയാസ് ആയിമാറുന്ന കാഴ്ചയും കണ്ടുകൊണ്ട്‌ രോഹ്തംഗില്‍ നിന്നുമുള്ള മടക്കയാത്ര, മനാലിയിലേക്ക്.

കലാകാരനും പര്‍വ്വതചാരുതയും സന്ധിക്കുമ്പോള്‍


മനാലിയില്‍ നിന്നുമുള്ള മടക്ക യാത്രയിലാണ് നഗ്ഗാര്‍ സന്ദര്‍ശിക്കുന്നത്. ഇത് ബിയാസിന്റെ മറുകരയിലാണ്. കുളുവില്‍ നിന്നും നഗ്ഗാറിലേക്കുള്ള  ദൂരം 22 കി.മീ ആണ്. വിശ്വപ്രശസ്തമായ റോറിച്ച് ആര്‍ട്ട് ഗാലറി ഇവിടെ സ്ഥിതി ചെയ്യുന്നു.

1874 -ല്‍ റഷ്യയിലെ സെയിന്റ് പിറ്റേഴ്സ്ബര്‍ഗില്‍ ജനിച്ച നിക്കോളാസ് റോറിച്ച് നിയമത്തിലാണ് ബിരുദമെടുത്തതെങ്കിലും   അദ്ദേഹത്തിന്റെ മേച്ചില്‍പുറം കല, സംസ്കാരം, പുരാവസ്തു ഗവേഷണം എന്നീ മേഖലകളിലായിരുന്നു. അദ്ദേഹത്തെ ലോകം അറിയപ്പെടാന്‍ തുടങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍, 1923-ല്‍, ഇന്ത്യയില്‍ വരികയും നഗ്ഗാറില്‍ വാസമുറപ്പിക്കുകയും ചെയ്തു. അദ്ദേഹം മാണ്ടിയിലെ രാജാവില്‍ നിന്നും വാങ്ങിയ ഗൃഹത്തിലാണ് ഇന്ന് ആര്‍ട്ട് ഗാലറി നിലകൊള്ളുന്നത്. 1947 ഡിസംബറില്‍  അവസാനിച്ച തന്റെ ജീവിത കാലത്തിനിടക്ക് 7000 -ത്തോളം  പെയിന്റിംഗുകളും 30 -ഓളം ഗ്രന്ഥങ്ങളും അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രനായ ഡോ. സ്വെറ്റസ്ലോവ്‌  റോറിച്ചും പിതാവിനെ പോലെത്തന്നെ പ്രശസ്തനായിരുന്നു. പ്രശസ്ത ഹിന്ദി നടി ദേവികാ റാണി ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.

റോറിച്ച്  ആര്‍ട്ട് ഗാലറിയുടെ നിയന്ത്രണം ഇപ്പോള്‍ റോറിച്ച് മെമ്മോറിയല്‍ ട്രസ്റ്റ് എന്ന സംഘടനക്കാണ്. രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആര്‍ട്ട് ഗാലറി. അതില്‍ 45 -ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹിമാലയത്തിലെ സൂര്യാസ്തമയവും , എഴുന്നു നില്‍ക്കുന്ന ഹിമശിഖരങ്ങളും ഉള്‍പ്പെടെ ഒട്ടനവധി മനോഹര ചിത്രങ്ങള്‍ ഇവിടെയുണ്ട്. മുകളിലത്തെ നിലയില്‍ റോറിച്ച് കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അടച്ചിട്ടിരിക്കുന്ന സുതാര്യ ജാലകത്തിലൂടെയാണ് ഇവ കാണാന്‍ കഴിയുക. ആര്‍ട്ട് ഗാലറിയുടെ ഗാരേജില്‍ റോറിച്ച്  ഉപയോഗിച്ചിരുന്ന 1928 മോഡല്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കല്ലുപാകി വൃത്തിയാക്കി സൂക്ഷിച്ച നടപ്പാതയും നല്ലതുപോലെ പരിപാലിച്ചുവരുന്ന ചെറിയ പൂന്തോട്ടവും ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ദേവദാരുവൃക്ഷങ്ങളും പുറകില്‍ ദൃശ്യമാകുന്ന ഹിമാസാനുക്കളും റോറിച്ച് ആര്‍ട്ട് ഗാലറിയുടെ വശ്യത കൂട്ടുന്നു.

ഓര്‍മ്മയില്‍ പെയ്തൊഴിയാതെ ബിയാസ്

ഇനി മടക്കയാത്രയാണ്.
ബിയാസിന്റെ തീരത്തുകൂടി.
കുളു, ഭുണ്ടാര്‍, ബജൌരി എന്നീ പ്രദേശങ്ങള്‍ താണ്ടി മാണ്ടിയിലെത്തി.
ബിയാസ്....,
ഇവിടെ വച്ച് ഞാന്‍ നിന്നോടു വിട  പറയുകയാണ്‌,
പിരിയണമെന്നോരാഗ്രഹം ഒട്ടുമില്ലെന്നാകിലും.
മൂന്നുനാള്‍ നീണ്ട സഹാവാസത്തിന്റെ യാമങ്ങളില്‍ നിയെനിക്കേകിയ അനുഭൂതികള്‍....
ഓര്‍ക്കുന്നു ഞാനവയെല്ലാം ഇന്നുമിപ്പോഴും,
ഓര്‍മ്മകളില്‍ വിരിയുന്ന കളകളാരവങ്ങള്‍ക്കൊപ്പം.

============