എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

17 സെപ്റ്റംബർ 2009

ആഗോളക്കരാറുകളുടെ കാലത്തെ ചൈനീസ്‌ പടയോട്ടം ; ഇന്ത്യയുടെ കീഴടങ്ങലും.



ലാല്‍ജോസ് -ശ്രീനിവാസന്‍ ടീമിന്റെ 'അറബിക്കഥ' എന്ന ചിത്രത്തില്‍ ലോകമെങ്ങും ഡ്യൂപ്ലിക്കേറ്റ്‌ സാധനങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ്‌ ചെയ്യുന്നവരാണ് ചൈനക്കാര്‍ എന്ന്‍ ഏറെക്കുറെ അര്‍ത്ഥം വരുന്ന ഒരു പരാമാര്‍ശമുണ്ട്. 'Made in China' എന്ന് കാണുമ്പോള്‍ ഒരു ശരാശരി മലയാളി ഏതാണ്ട് ഇതിന് സമാനമായ് ഒരു ധാരണയോടുകൂടി തന്നെയാണ് ആ ഉത്പന്നങ്ങളെ കാണുന്നത്.
.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ രണ്ടു വീട്ടുപകരണങ്ങള്‍ വാങ്ങുകയുണ്ടായി. 'യുറേക്കാ ഫോബ്സി'ന്റെ (ഒരു ടാറ്റ ഗ്രൂപ്‌ കമ്പനി) ഒരു വാക്വം ക്ലീനറും 'ക്രോംടന്‍ ഗ്രീവ്സ്'ന്റെ ഒരു പെഡസ്റ്റല്‍ ഫാനും. രണ്ടും കാണാന്‍ വളരെ ഭംഗിയുള്ളത്‌. സ്പെസിഫിക്കേഷനും മോശമല്ല. ഈ രണ്ടു ഉത്പന്നങ്ങള്‍ക്കുമുള്ള 'സ്റ്റിഗ്മ' രണ്ടും ചൈനീസ്‌ നിര്മ്മിതമാണെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരന്വേഷണം നടത്തിയപ്പോള്‍ അറിവായ കാര്യങ്ങള്‍ (ഇതില്‍ പലതും നമുക്ക്‌ അറിവുള്ളതാണ്) ഇങ്ങനെ കുറിക്കാം. ഒട്ടുമിക്കവാറും പ്രമുഖ ബ്രാന്റുകളുടെ ഒരു നിര്‍ദ്ദിഷ്ട വിലനിലവാരമുള്ള ഫാനുകളെല്ലാം പെട്ടിപാക്കിങ്ങോടെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍്സ് എന്നുപറയാവുന്ന വിഭാഗത്തില്‍ വരുന്ന പല ഉത്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളുടെ ചില ടി. വി. മോഡലുകള്‍ ഉള്‍പ്പെടെ, ചൈനയില്‍ ഉണ്ടാക്കി വരുന്നവയാണ്. വിപണിയില്‍ ലഭ്യമായ പല ഹാന്‍ഡ്‌ സെറ്റുകള്‍ക്കും ചൈനക്കാരോടുതന്നെ കടപ്പാട്. ഡ്രില്ലിംഗ് മെഷിന്‍, ഗ്രൈണ്ടിംഗ് മെഷിന്‍ തുടങ്ങിയ ഒട്ടനവധി ഇലക്ട്രിക്‌, ഇലക്ട്രോണിക് ചൈനീസ്‌ വ്യാവസായോപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കളിക്കോപ്പുകളുടേയും മറ്റും കാര്യം എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.
.
നമ്മള്‍ ഇത്രയുമധികം ചൈനീസ്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു ; ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നവരില്‍ അസംതൃപ്തരായ വിഭാഗം വളരെ ചെറിയൊരു ശതമാനം മാത്രമാണ്. എന്നിട്ടും നമ്മളവയെ 'സബ്സ്റ്റാന്റേര്‍ഡ്' 'ഡ്യൂപ്ലിക്കേറ്റ്‌' എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ...?
.
നമുക്കു മുന്‍പുണ്ടായിരുന്ന ഒരു തലമുറ പരിമിതമായ തോതിലെങ്കിലും കാറുകള്‍ ഉപയോഗിച്ചിരുന്നു. അംബാസിദര്‍, പ്രീമിയര്‍, ഫീയറ്റ്‌. ഈ കാറുകള്‍ അവര്‍ ഉപയോഗിച്ചിരുന്നത് ഇരുപതും ഇരുപത്തഞ്ചും കൊല്ലമൊക്കെയാണ്.അതായത്‌ 'ഒരായുഷ്കാലം'. പക്ഷേ സുഹൃത്തെ, നിങ്ങള്‍ ഒരു പുതിയ കാറെടുത്താല്‍ എത്രകാലം ഉപയോഗിക്കും- രണ്ടുവര്‍ഷം ..... ? നാലുവര്‍ഷം .....? ഒരു മൊബൈല്‍ ഫോണാണെന്കിലോ ...... ആറുമാസം ? എങ്ങനെയായാലും ഒന്നുരണ്ടു വര്‍ഷത്തിനും മേലെ പോകാന്‍ ഇടയില്ല. ഞാനൊരു ടി. വി. വാങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നതെയുള്ളൂ. ഒന്നു രണ്ടു വര്‍ഷത്തിനകം ഞാനതൊഴിവാക്കി LCD TV വാങ്ങും. മുന്‍പ്‌ എന്റെ അച്ഛന്‍ ടി.വി.യും ഫ്രിഡ്ജും വി.സി.ആറും എല്ലാം വാങ്ങുമ്പോള്‍ മുന്തിയ ബ്രാന്റും ജപ്പാന്‍ നിര്‍മ്മിതിയും ഒക്കെ നോക്കിയിരുന്നു. - ചുരുങ്ങിയത്‌ ഒരു പതിനഞ്ച് കൊല്ലമെങ്കിലും ഉപയോഗിക്കണമെന്ന മുന്‍ വിധിയോടെ.
.
തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ചൈനീസ്‌ ഉപകരണങ്ങല്‍ക്കൊന്നും ഇപ്പറയുന്ന ജീവിതകാല ഗാരന്റിയൊന്നും ഉണ്ടാകുകയില്ല. പല പാര്‍ട്ടുകളും ചിലവുകുറഞ്ഞ സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച നിര്മ്മിചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്. അമേരിക്കയിലും യൂറോപ്പിലും കാറും ടി.വി.യും അല്പകാലം ഉപയോഗിച്ച ശേഷം വലിച്ചെറിയും എന്ന കഥ അഥവാ കാര്യം കുട്ടിക്കാലത്ത്‌ കേള്‍ക്കുമ്പോള്‍ വാപൊളിച്ചു നിന്നിട്ടുള്ളവനാണ് ഈയുള്ളവന്‍. നല്ലതായാലും ചീത്തയായാലും ഇന്ന്‍ നമ്മളും ആ നിലവാരത്തിലേക്ക് 'വളര്‍ന്നി'രിക്കുന്നു. Use and Throw, Value for Money തുടങ്ങിയ ആശയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് ഇവ വിപണി കീഴടക്കുന്നതും. ഈ ആശയങ്ങളെ അപ്പാടെ നിരാകരിക്കുന്നവരാണ് ഇതിന്റെ വിമര്‍ശകര്‍.
.
ഞാനീ 'ചൈനീസ്‌ ഉത്പന്നങ്ങള്‍ ' വാങ്ങുന്ന സമയത്തുതന്നെയാണ് ആസിയാന്‍ (ASEAN) കരാറിനെക്കുറിച്ച് ഘോരഘോരം ചര്‍ച്ച തുടങ്ങുന്നത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. WTO യുടെ ദോഹ റൌണ്ട് ചര്‍ച്ചകള്‍ഇന്ന്‍ മറ്റൊരു വഴിക്ക്‌ പുരോഗമിക്കുന്നു. ഇത് ആഗോള കരാറുകളുടെ കാലമാണ്. കയ്യൂക്കുള്ളവനും തന്ത്രപരമായി നീങ്ങുന്നവനും ഇവിടെ വിജയിക്കും.

ഗൃഹോപകരണ മേഖലയിലും കളിപ്പാട്ട വിപണിയിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല ചൈനയുടെ പടയോട്ടം. നമ്മുടെ വിപണിയ്ക്ക് അപരിചിതമാണെങ്കിലും ആഗോള കമ്പോളത്തില്‍ ചൈനയുടെ കാര്‍ഷികോത്പന്നങ്ങള്ക്കും നിറ സാന്നിദ്ധ്യമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളോട് പൊതുവേ വാണിജ്യ വിമുഖത പുലര്‍ത്തുന്ന പ്രദേശമാണ് ലാറ്റി്ന്‍ അമേരിക്ക. എന്നാല്‍ ഇന്ന ലാറ്റി്ന്‍ അമേരിക്കന്‍ നാടുകളുമായി വളരെ വിപുലമായ വാണിജ്യ ബന്ധമാണ് ചൈനക്കുള്ളത്. 2008-ല്‍ 143 ബില്യണ്‍ ഡോളറിന്റെ വാണിജ്യമാണ് ചൈന ഈ നാടുകളുമായി ചെയ്തിട്ടുള്ളത്‌. 2000-ല്‍ ഇത് വെറും 12.6 ബില്യണ്‍ ഡോളറായിരുന്നു എന്ന്‍ ഓര്‍ക്കുക. 2008-ല്‍ ഇന്ത്യ, ലാറ്റി്ന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി നടത്തിയിട്ടുള്ള വാണിജ്യ ഇടപാടുകള്‍ 16 ബില്യണ്‍ ഡോളരിന്റേത് മാത്രമാണ് എന്ന് കൂടി മനസ്സിലാക്കുക .
ചൈനയുടെ മേല്ക്കോയ്മക്കും ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കുമുള്ള കാരണമെന്താണ് ? ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്തത്തിന്റെ അഭാവം എന്ന്‍ ഒററവരിയില്‍ ഉത്തരം നല്‍കാം. ശരിയായ അസ്സൂത്രണമില്ലായ്ക അനുബന്ധ കാരണം.
1948-ല്‍ നിലവില്‍ വന്ന General Agreement on Tarifs & Trade (GATT) ന്റെ 23 സ്ഥാപകാംഗങ്ങളില്‍പ്പെട്ടവരാണ് ഇന്ത്യയും ചൈനയും. 1986 മുതല്‍ 1993 വരെ നീണ്ടു നിന്ന GATT ന്റെ ഉറുഗ്വേ റൌണ്ട് ചര്‍ച്ചകളുടെ പരിസമാപ്തിക്ക് ശേഷം 1995 ജാനുവരി 1-നു World Trade Organisation (WTO) നിലവില്‍വന്നപ്പോള്‍ ആദ്യം കരാറൊപ്പിട്ടവരുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യവും ഉണ്ടായിരുന്നു. കരാറൊപ്പിടും, ഇടരുത്, ഇടണം, ഒപ്പിടില്ല എന്നൊക്കെയുള്ള അനേകനാളത്തെ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗ്വോ ഗ്വോ വിളികള്ക്കൊടുവില്‍് ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്കരുതലുമില്ലാതെ നമ്മള്‍ കരാറില്‍ ഒപ്പിട്ടു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന ഡെങ്ങ്സിയാവോ പിങ്ങിന്റെ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും നയ വ്യതിയാനം വരുത്തിയിരുന്ന ചൈനക്ക് പക്ഷേ ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല- ഞങ്ങള്‍ ഒപ്പിടും ; പക്ഷേ സാവകാശം വേണം. 2001 ഡിസംബര്‍ അവസാനം മാത്രമാണ് ചൈന ഈ കരാറില്‍ ഒപ്പിടുന്നത്. അതിനിടയിലുള്ള 6-7 വര്‍ഷത്തിനിടയില്‍ അവര്‍ അവരുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ ഉത്പാദനക്ഷമവും വിപണിയെ മത്സരക്ഷമവും ആക്കിയിരുന്നിരിക്കണം. കരാറൊപ്പിട്ടതിന്റെ അടുത്ത ദിവസം മുതല്‍ ചൈനീസ്‌ ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു ലോക വിപണികളിലേക്ക്. അതായത്‌ കരാറിന്റെ പരമാവധി ആനുകൂല്യം ആ രാജ്യം നേടിയെടുത്തു എന്ന ചുരുക്കം.

ആസിയാന്‍ കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് പട്ടിക, എക്സ്ക്ലൂഷന്‍ ലിസ്റ്റ്, സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അനുകൂലമായും പ്രതികൂലമായും പല വാദമുഖങ്ങളും നിരത്തപ്പെടുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഏതായാലും ഈ പോസ്റ്റിനു ഉദ്ദേശമില്ല. ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് കാര്‍ഷിക വിഭവങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവയാണ് ഇവിടെ നമ്മെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. ഉദാഹരണത്തിന് , ഘട്ടം ഘട്ടമായി കാപ്പിയുടേയും തേയിലയുടേയും ഇറക്കുമതി തീരുവ നിലവിലുള്ള 100% -ല്‍ നിന്നും 45% ആയി കുറയ്ക്കും. കുരുമുളകിന്റെയും എലത്തിന്റെയും കാര്യത്തില്‍ അത് 70%-ല്‍ നിന്നും 50% ആയി മാറും. വിയറ്റ്നാം പോലുള്ള പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ പറയുന്ന കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദന ക്ഷമത നമ്മുടെ നാട്ടിലെതിലും ഇരട്ടിയിലേറേയാണ് എന്നിരിക്കെ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നാം ആശന്കപ്പെടേണ്ടിയിരിക്കുന്നു. യഥാര്ത്ഥ ആസിയാന്‍ കരാര്‍ 2003-ല്‍ തന്നെ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട ചില കരാറുകളാണ് ഈ ആഗസ്റ്റില്‍ ഒപ്പുവച്ചത്. സേവനങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട കരാറും അടുത്തുതന്നെ നടപ്പിലാകും. കഴിഞ്ഞ 6 വര്‍ഷക്കാലത്തിനിടയില്‍, നമ്മള്‍ നമ്മുടെ കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളെ ഈ കരാര്‍ മുന്നില്‍ കണ്ടുകൊണ്ട് സുസജ്ജമാക്കാന്‍ എന്തെങ്കിലും ചെയ്തോ എന്ന കാര്യം സംശയമാണ്. അടുത്ത പത്തു വര്‍ഷ കാലത്തിനിടയ്ക്കാണ് തീരുവ ഇളവുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാകുക. അപ്പോഴെക്കെങ്കിലും നമ്മുടെ കാര്‍ഷികം ഉള്‍പ്പെടെയുള്ള മേഖലകളുടെ ഉത്പാദനക്ഷമത കൂട്ടി കയറ്റുമതിക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമോ?

അടുത്തകാലത്തായി ഇന്ത്യ എടുത്ത പല നടപടികളും കയറ്റുമതി കുറയ്ക്കാനും ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ആണ് സഹായകമായത്‌. ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെന്നു പറഞ്ഞ് 6-7 വര്‍ഷം മുമ്പ്‌ FCI കളിലെ കരുതല്‍ ധാന്യ ശേഖരം മുഴുവന്‍ വിറ്റഴിച്ചു. പില്‍ക്കാലത്ത്‌ ഉത്പാദനം കുറയുകയും, ആവശ്യം വര്‍ദ്ധിക്കുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വില വര്‍ദ്ധനവിന് കാരണമാകുകയും ചെയ്തപ്പോള്‍ അത് പിടിച്ചുനിറുത്തുന്നതിനായി ഉപയോഗിക്കാന്‍ ഇവിടെ ഭക്ഷ്യശേഖരം ഇല്ലായിരുന്നു. ഇതിനുള്ള പോംവഴിയായി സര്‍ക്കാര്‍ കൈക്കൊണ്ട നയം കയറ്റുമതി റദ്ദാക്കുകയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. കേരളത്തില്‍ നിന്നും, പ്രത്യേകിച്ച് കാലടി മേഖലയില്‍ നിന്നും ഗള്‍ഫ്‌ നാടുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തേടി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നതാണ് പുഴുക്കല്ലരി. അരിയുടെ കയറ്റുമതി നിരോധം ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും അതിന്റെ വിദേശ ഉപഭോക്താക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന അരിയെ ആശ്രയിക്കേണ്ടതായി വന്നു. ശീലിച്ച സ്വാദിനോട് വിടപറഞ്ഞ അവര്‍ ഇന്ന് ഫിലിപ്പീന്‍സില്‍ നിന്നും തായ്ലാന്റില്‍ നിന്നും വരുന്ന താരതമ്യേന വിലകുറഞ്ഞ അരിയുടെ ഉപഭോക്താക്കളാണ്. ഇനി ഒരു തിരിച്ചുവരവിന്‍ അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി, ഇനി കയറ്റുമതി നിരോധനം നീക്കിയാല്‍ തന്നെ, തിരിച്ചു പിടിക്കാന്‍ കേരളത്തില്‍ നിന്നും പോകുന്ന അരിക്ക് കഴിയുമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
2001-ല്‍ തുടങ്ങിയ ദോഹ റൌണ്ട് ചര്‍ച്ചകളുടെ ഈ ഘട്ടത്തില്‍ നടക്കുന്നത് പ്രധാനമായും കര്‍ഷകര്‍ക്കുള്ള സബ്സിഡിയെ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ്. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലക്ക് പരമാവധി സബ്സിഡിനല്കുകയും വികസ്വര രാഷ്ട്റങ്ങളിലെ കര്‍ഷകര്‍ക്ക്‌ അത് നിഷേധിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായി മുന്നോട്ടുവന്നത് ചൈനയും ഇന്ത്യയുമാണ്. ഇതിന്റെ തീരുമാനം എന്തൊക്കെയായാലും അകനുകൂലമായ രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ നമുക്ക്‌ കഴിയുമോ എന്ന ആശങ്ക ബാക്കിനില്‍ക്കുന്നു.

ആഗോള വാണിജ്യ കരാറുകള്‍ കുറെയെണ്ണത്തിലെന്കിലും ഇന്ത്യ ഭാഗഭാക്കാണ്. നമ്മുടെ വിപണി മറ്റുള്ളവര്ക്ക് തുറന്നു കൊടുക്കാനല്ലാതെ വിദേശ വിപണികളിലേക്ക് കടന്നുകയറ്റം നടത്തുന്നതില്‍ നാം ഇപ്പോഴും വളരെ പുറകിലാണ്. (ഒരു പക്ഷേ , ചരിത്രപരവും പൈതൃകവും ആയുള്ള നമ്മുടെ ശീലത്തിന്റെ ഭാഗമാകാമിത്‌.) നേരത്തേ കണ്ടതുപോലെ ചൈനീസ്‌ ഉത്‌പന്നങ്ങളുടെ ഒരു പ്രളയമാണ് ഇന്ത്യന്‍ വിപണികളില്‍. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഏതാണ്ട് 17 ഇനം പച്ചക്കറി- പഴ വര്‍ഗ്ഗങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഇന്ത്യ , ചൈനയുമായി ചര്‍ച്ച നടത്തിക്കൊണ്ടി്രിക്കുകയാണ്. ഇതുവരെ മൂന്നിനങ്ങള്‍ക്ക്‌ മാത്രമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ വെന്നിക്കൊടി പറപ്പിച്ചിട്ടുള്ള ഐ. ടി. സെക്ടറിന്റെ കഥയും വ്യത്യസ്തമല്ല. Infosys, TCS തുടങ്ങിയ കമ്പനികള്‍ ചൈനയില്‍ ഓഫീസ്‌ തുറന്നിട്ടുണ്ടെന്കിലും അവിടുത്തെ വലിയ കരാറുകള്‍ എടുക്കുന്നതിനു പലപ്പോഴും അനുമതി നിഷേധിക്കപ്പെടുന്നു. ചൈന തങ്ങളുടെ വിപണിയെ എങ്ങനെ പരിരക്ഷിക്കുന്നു എന്ന്‍ ഇത് വ്യക്തമാക്കുന്നു.

ചൈനയെ പ്രകീര്‍ത്തിക്കുക എന്നതോ വ്യാപാരക്കരാറുകളെ സ്വാഗതം ചെയ്യുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ആഗോള വാണിജ്യക്കരാറുകളുടേയും സ്വതന്ത്ര വ്യാപാര മേഖലകളുടേയും ഇന്നത്തെ ലോകത്ത്‌ അതില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക എന്നത് പ്രാവര്‍ത്തികമല്ല. ചൈന അവസരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിനിയോഗിക്കുന്നു. നമ്മള്‍ സാധ്യതകള്‍് ഒരുപരിധിവരെ കളഞ്ഞുകുളിക്കുന്നു. ക്രിയാത്മകവും ഇഛാശക്തിയുമുള്ള ഒരു രാഷ്ട്രീയ നേതൃത്തത്തിന്റെ കീഴില്‍ (രാഷ്ട്രീയ കക്ഷി ഏതായാലും ) ഒരു നാള്‍ ഇന്ത്യയും പടയോട്ടം നടത്തും എന്ന് നമുക്കു ആശിക്കാം.
===#===

04 സെപ്റ്റംബർ 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -3)

.
(ഭാഗം -2 ന്റെ തുടര്‍ച്ച)
സ്ഥലകാലഭ്രംശം

മഹാബലിയുടെ സാമ്രാജ്യം എത്രത്തോളം വിപുലമായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ബലി, കേരളക്കരയില്‍ തൃക്കാക്കര കേന്ദ്രമാക്കിയായിരുന്നു വാണിരുന്നതെന്നും അവിടെ വച്ചുതന്നെയാണ് വാമനനാല്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടതെന്നും വശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരപ്പന്‍ ക്ഷേത്രം ഇവിടെ വന്നത് അങ്ങനെയത്രെ. ചെന്നൈക്കടുത്തുള്ള മഹാബലിപുരം ബലി രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു എന്നും പറയുന്നു.

ബലിയുടെ രണ്ടു തലമുറ മുന്പുള്ള ഹിരണ്യാക്ഷന്റേയും ഹിരണ്യകശിപുവിന്റേയും കഥകളുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലോ ആന്ധ്രയിലോ ആണ്. ആന്ധ്രയിലെ കര്ണൂല്‍ ജില്ലയിലുള്ള ആഹോബിലം എന്ന സ്ഥലത്തു വച്ചാണ് നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചതത്രെ. ഇവിടെ നരസിംഹ മൂര്‍ത്തി ക്ഷേത്രമുണ്ട്. നരസിംഹ മൂര്‍ത്തി ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ മറ്റു രണ്ടു സ്ഥലങ്ങലാണ് ആന്ധ്രയില്‍ തന്നെയുള്ള സിംഹാചലവും കദിരിയും.

ഹിരണ്യകശിപുവിന്റെ കാലത്തുതന്നെ അസുരന്മാര്‍ (ദ്രാവിഡര്‍) ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക്‌ നീങ്ങുവാന്‍ തുടങ്ങിയതായി ഇതില്‍ നിന്നും അനുമാനിക്കാം. ഹിരണ്യകശിപുവിനെ വധിച്ച് അവിടവും കീഴടക്കിയ ദേവന്മാര്‍ (ആര്യന്മാര്‍) , പ്രഹ്ലാദനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി ഭാരത ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേമൂലയില്‍ അവരോധിച്ചിരിക്കാം. തുടര്‍ന്നു വന്ന വിരോചനനും ആര്യമേല്ക്കൊയ്മക്കെതിരെ ഒന്നും ചെയ്യാന്‍ കെല്‍പ്പുള്ളവനായിരുന്നില്ല. എന്നാല്‍, പ്രബലനായ ബലി തൃക്കാക്കര ആസ്ഥാനമാക്കി ആര്യന്മാരെ തുരത്തി ഓടിച്ച് മഹാരാഷ്ട്രവരെ (ദക്ഷിണ മറാത്ത പ്രദേശത്തെ നാടന്‍ പാട്ടുകളിലും നാട്ടു കഥകളിലും ബലി എന്ന മഹാനായ രാജാവിന്റെ സാന്നിദ്ധ്യം ഉണ്ട്) , ഉത്തര ഭാരതത്തിന്റെ കവാടത്തിലേക്ക് ദ്രാവിഡ സാമ്രാജ്യം വ്യാപിപ്പിച്ചു എന്ന് വേണം കരുതാന്‍.

ബലിപുത്രനായ ബാണനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുമായി നിലകൊള്ളുന്ന പ്രദേശം അസമിലെ തേസ്പൂരാണ്. നിഷ്കാസിതനായ പിതാവിന്റെ പുത്രന്‍ അസമിനടുത്ത് എത്തിയെങ്കില്‍ രണ്ടു സാദ്ധ്യതകളാണ് ഉള്ളത്‌. ഒന്ന്: ബലി സാമ്രാജ്യം ഉത്തര-പൂര്‍വ്വ ഭാരതത്തിലെക്കും വ്യാപിച്ചിരുന്നു. രണ്ട് : പിതാവിനെ വധിച്ചപ്പോള്‍ താരതമ്യേന സുരക്ഷിതമായ പ്രദേശത്തേക്ക് ബലിപുത്രന്‍ പലായനം ചെയ്തു.

അതെന്തായാലും ദക്ഷിണ ഭാരതം മുഴുവന്‍ ബലി തന്റെ അധീനതയിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. അതുകഴിഞ്ഞ് ഇന്ദ്രാദികള്‍ വാഴുന്ന ഉത്തര ഭാരതത്തിലേക്ക് പടയോട്ടം വ്യാപിപ്പിച്ചതായിരിക്കണം , ബലി ഇന്ദ്രപഥം മോഹിച്ച് ദേവന്മാരെ ആക്രമിച്ചതായി പുരാണങ്ങളില്‍ പറയുന്ന കഥയ്ക്കാധാരം.

ശ്രീമദ് ഭാഗവതം പ്രകാരം ബലിയെ വാമനന്‍ വധിച്ചിട്ടില്ല. പ്രഹ്ലാദന്റെ പിന്മുറക്കാരെ വധിക്കില്ല എന്ന ഉറപ്പ്‌ വിഷ്ണു പഹ്ളാദനു കൊടുത്തിട്ടുണ്ട്. അത് കൊണ്ട് 'സുതല' എന്ന ഒരു പ്രത്യേക ഗോളത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. (ശ്രീ. ഭാ. 8.22.32)

സന്ദര്‍ഭത്തില്‍ ആദ്യകാല ആര്യന്മാരുടെ പ്രപഞ്ച സങ്കല്പം എങ്ങിനെയായിരുന്നു എന്ന്‍ നോക്കേണ്ടിയിരിക്കുന്നു. അതിനെ ഇങ്ങനെ സംക്ഷേപിക്കാം. ലോകം എന്നത് ഭാരത ഉപഭൂഖണ്ഡവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമുദ്രവും മാത്രമാകുന്നു. ഈ ഭൂവിഭാഗത്തിന്റെ തന്നെ വടക്കുവശം ഏറേ ഉയര്‍ന്നുകിടക്കുന്ന ഒന്നും തെക്കോട്ട്‌ പോകും തോറും താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും ആണ്. ഇതുപ്രകാരം ആര്യന്മാര്‍ (ദേവന്മാര്‍) വസിക്കുന്ന ഉത്തരേന്ത്യ , ദ്രാവിഡര്‍ വസിക്കുന്ന ദക്ഷിണേന്ത്യയേക്കാള് ഒരു തട്ട് മുകളിലാണ്. അതിനെ സ്വര്‍ഗം തുടങ്ങിയ പദങ്ങളാല്‍ വിശേഷിപ്പിചിരിക്കുന്നു. എന്നാല്‍ ദ്രാവിഡര്‍ അധിവസിക്കുന്നത് ഭൂമിയിലാണ്. ഭൂമിക്കുതാഴെ (അതായത്‌ ദക്ഷിണ ഭാരതത്തിനും തെക്ക്‌) പാതാളമാണ്.

വാമനന്‍ ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ട ഐതിഹ്യങ്ങള്‍ പറയുമ്പോഴും 'സുതല' എന്ന പ്രദേശത്തേക്ക് വിട്ടു എന്ന്‍ പുരാണങ്ങള്‍ പറയുമ്പോഴും നാം മനസ്സിലാക്കേണ്ടത്, അദ്ദേഹത്തെ ദക്ഷിണ ഭാരതത്തില്‍ നിന്നും തെക്കുള്ള ഒരു നാട്ടിലേക്ക്‌ വാമനന്‍ ഓടിച്ചു എന്നാണ്. ആ തെക്കുള്ള നാട് ഒരു പക്ഷേ , ഇന്നത്തെ ശ്രീലന്കയോ അല്ലെങ്കില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ദക്ഷിണ -പൂര്‍വ്വേഷ്യന്‍ രാജ്യങ്ങലേതെങ്കിലുമോ ആവാം.

നാലഞ്ചു പതീറ്റാണ്ടു മുമ്പ്‌ ഇന്തോനെഷ്യയിലെ ബാലി ദ്വീപ്‌ സന്ദര്‍ശിച്ച ശ്രീ. എസ്.കെ.പൊറ്റേക്കാട് തന്റെ യാത്രാ വിവരണങ്ങളില്‍ ബാലിദ്വീപിനു കേരളവുമായുള്ള അദ്വിതീയ സാമ്യത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. (ഇന്ന്‍ ടൂറിസത്തിന്റെ അതിപ്രസണരതാല്‍ ബാലി ദ്വീപിന്റെ മുഖഛായ മാറിയിരിക്കുന്നത്രേ). എന്തുകൊണ്ടാകാം ഇത്തരമൊരു സമാനതയ്ക്ക് കാരണം? ബാലി ദ്വീപിന്റെ പേരില്‍ ബലി ശബ്ദം വന്നതെങ്ങനെ ? ഒരു പക്ഷേ, ബലി പലായനം ചെയ്തത് ഈ പ്രദേശത്തേക്കായിരിക്കാം. എന്നാല്‍ ചരിത്രപരമായ ലിങ്കുകളൊന്നും ഇതിന് ഉപോല്‍ബലമായി ലഭ്യമായിട്ടില്ല.

ബലിയുടെ അസ്സീറിയന്‍ ബന്ധം

ദ്രാവിഡരുടെ മൂല വംശങ്ങളില്‍് ഒന്ന്‍ അസ്സീറിയന്‍ മേഖലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മധ്യധരണ്യാഴി വംശമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അര്‍മേനിയയില്‍ ടൈഗ്രിസ്‌ നദിക്കും ഗോര്‍ദിയന്‍ പര്‍വ്വത നിരക്കും ഇടക്കാണ് പുരാതന അസ്സീറിയന്‍ സാമ്രാജ്യം നിലനിന്നിരുന്നതായി കരുതുന്നത്. അസ്സീറിയന്‍ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുര്‍. അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന്‍ പറയുന്നതായും അസ്സീറിയന്‍ ചരിത്രത്തിലുണ്ട്. (Dr. Stater -"Anthropology in India")

ഈ വാദത്തിന്റെ ചുവടുപിടിച്ച് ശ്രീ.എന്‍. വി കൃഷ്ണവാരിഅരുറെ നിരീക്ഷണം ഇങ്ങനെയാന്‍: അസ്സീറിയന്‍ തലസ്ഥാനമായ നിനെവയില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 'ബല' ശബ്ദത്തോടുകൂടിയ പലരാജാക്കന്മാരും നിനെവയില്‍ വാണിരുന്നതായി കാണുന്നുണ്ടത്രേ. ഇതിന്റെ സംസ്കൃത രൂപമാകണം 'ബലി' എന്നത്. ബലി ഒന്നിലധികം രാജാക്കന്മാരാണ്. അക്കാലത്ത് അവിടെ അനുഷ്ഠിച്ചിരുന്ന ഒരാഘോഷം പില്‍ക്കാലത്ത് അസ്സീറീ്യക്കാര്‍ ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍ അവരോടൊത്ത്‌ കൊണ്ടുപോന്നു. അതത്രേ ഇന്നു നാം കാണുന്ന ഓണം.

ഓണവും ദക്ഷിണേന്ത്യന്‍ ചരിത്രവും

BC 1150 നോടടുത്ത്‌ ഭരിച്ചിരുന്ന മാവേലിചേര എന്ന രാജാവാണ് മഹാബലി എന്ന ഒരു ചരിത്രമോഴിയുണ്ട്. എന്നാല്‍ ഇതിന് സുവ്യക്തമായ അടിസ്ഥാനങ്ങളൊന്നും കാണുന്നില്ല.

ദക്ഷിണഭാരതത്തിലെ സംഘകാലത്തിന്റെ കാലഗണനയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അതിനെ AD 1-ആം നൂറ്റാണ്ടുമുതല്‍് ഏതാണ്ട് AD 6-ആം നൂറ്റാണ്ടുവരെയുള്ള കാലം എന്ന്‍ സാമാന്യവത്കരിക്കാം. സംഘകാല കൃതികളില്‍ ഓണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ബ്രാഹ്മണര്‍ പില്‍ക്കാലത്ത്‌ ബൌദ്ധദര്‍ശനങ്ങളെ നശിപ്പിച്ചതുപോലെ തന്നെ സംഘകാല സാഹിത്യത്തിലും ചില കൈ കടത്തലുകള്‍ നടത്തിയിട്ടുണ്ട്.

സംഘകാല കൃതിയായ 'മധുരൈക്കാന്ചി'യില്‍ ഓണാഘോഷത്തെക്കുറിച്ച് പറയുന്നണ്ടത്രേ. (പി.കെ.ഗോപാലകൃഷ്ണന്‍- 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം ') . മഹാബലിയെ ജയിച്ച വാമന മൂര്‍ത്തിയുടെ സ്മരണക്കായിരുന്നു ഈ ആഘോഷം എന്നും വിവരിക്കുന്നുണ്ടത്രേ. AD 9-ആം നൂറ്റാണ്ടില്‍ ജീവിച്ച പെരിയാഴ്വാര്‍ അദ്ദേഹത്തിന്റെ 'തിരുപല്ലാണ്ട്' ഗാനത്തിലും ഓണത്തെ സ്മരിക്കുന്നുണ്ടത്രേ. ഇതെല്ലാം വച്ച് ഏതാണ്ട് എ.ഡി.10-ആം നൂറ്റാണ്ടുവരെ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നതായി കാണാം.

AD 8-ആം നൂറ്റാണ്ടോടെ ശക്തി പ്രാപിച്ച വൈഷ്ണവ പ്രസ്ഥാനം അക്കാലത്തു തന്നെ തൃക്കാക്കരയില്‍ വാമനമൂര്‍ത്തി രൂപത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിച്ചതോടെയാണ് കേരളക്കരയിലും ഓണാഘോഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം AD 8-ആം നൂറ്റാണ്ടില്‍ കുലശേഖര പെരുമാളുടെ കാലത്താണ് ഓണാഘോഷം ആരംഭിക്കുന്നത്. അക്കാലത്ത്‌ ചിങ്ങമാസം മുഴുവനും ഓണം ആഘോഷിച്ചിരുന്നത്രേ. ഏതായാലും ആ കാലഘട്ടം മുതല്‍ ഓണം കേരളീയരുടെ ദേശീയോത്സവമാണ്.

വൈഷ്ണവാഘോഷം അഥവാ വാമനന്റെ ഓണം

ദ്രാവിഡന്മാരുടെ, അഥവാ അസുരന്മാരുടെ ദൈവമായിരുന്നു ശിവന്‍ എന്ന ചരിത്രമതം. (ശിവന്റെ പ്രാകൃത രൂപം ശ്രദ്ധിക്കുക!) വിഷ്ണു എന്നത് ആര്യ ദൈവവും. പില്‍ക്കാലത്ത് ശിവനേയും തങ്ങളുടെ ദൈവമായി ആര്യന്മാര്‍, അഥവാ ദേവന്മാര്‍ അംഗീകരിചിട്ടുണ്ട്. എന്നാല്‍ 'സുപ്രീം ഗോഡ്' എന്ന പദവി വിഷ്ണുവിന് തന്നെയായിരുന്നു.

പൌരോഹിത്യം ബ്രാഹ്മണ്യത്തിലേക്ക് വഴിമാറുകയും ബ്രാഹ്മണര്‍ സമൂഹത്തിന്റെ നിയന്ത്രാതാക്കളാകുകയും ചെയ്യുന്ന എ.ഡി. ആദ്യ ശതകങ്ങളിലാണ് ഓണം ഒരു ഉത്സവമായി ആരംഭിക്കുന്നത് എന്ന്‍ നാം കണ്ടു. ബ്രാഹ്മണരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. - വൈഷ്ണവ ബ്രാഹ്മണരും ശൈവ ബ്രാഹ്മണരും. ഇതില്‍ വൈഷ്ണവ ബ്രാഹ്മണര്‍ ആര്യ ലീനിയെജ്‌ ഉള്ളവരായിരുന്നു ; ശൈവര്‍ ദ്രാവിഡരും . ഇവര്‍ക്കിടയില്‍ തന്നെ മേധാവിത്തം വൈഷ്ണവര്‍കായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ശിവഭക്തനായ മഹാബലിയുടെ ഓര്മ്മക്കെന്നതിലുപരിയായി വിഷ്ണുവിന്റെ അവതാരമായ വാമനന്റെ വിജയാഘോഷമായിട്ടായിരിക്കണം ആദ്യ കാലഘട്ടങ്ങളില്‍ ഓണം കൊണ്ടാടപ്പെട്ടുവന്നത്. അതായത്‌ ഹിന്ദുമത കഥകളുമായി ബന്ധപ്പെടുത്തി ഹിന്ദു മതത്തിന്റെ പ്രചാരണത്തിനായി ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്. കാലത്തിന്റെ പരിണാമഗുപ്തിക്കനുസൃതമായി പിന്നെയെപ്പോഴോ ഓണം ഒരു ജനകീയ ഉത്സവമായി മാറി. ഈ സന്ദര്‍ഭത്തിലായിരിക്കണം ബലിക്ക്‌ പ്രാധാന്യം കൈവന്നത്.

സമൃദ്ധിയുടെ ബലിപര്‍വ്വം

ബലിയെക്കുറിച്ചും വാമനനെപ്പറ്റിയും വേദങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിക്കുകയാണെങ്കില് ഇനിയുമൊരുപാടൊരുപാട് അറിയപ്പെടാത്ത കഥകള്‍ കണ്ടെത്താനായേക്കാം. അതിന്റെ ഉള്‍പ്പിരിവുകളില്‍ നിന്നും ഒട്ടേറെ സമസ്യ പൂരണങ്ങളും നടത്താന്‍ കഴിയുമായിരിക്കും. രേഖകളുടെയും സ്ഥലകാലങ്ങളുടേയും പിന്‍ബലത്തില്‍ ചരിത്രകാരന്മാര്‍ക്കും അവരുടേതായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയും.

ഈ കഥകളിലുപരിയായി ഓണത്തിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം അത് ഒരു കാര്ഷികോത്സവമായാണ് തുടങ്ങുന്നത് എന്നുള്ളതാണ്. സ്വച്ഛസുന്ദരമായ വസന്തകാലത്തില്‍, വിളഞ്ഞുകിടക്കുന്ന നെല്‍ വയലേലകളില്‍ നടക്കുന്ന വിളവെടുപ്പുത്സവ കാലം - സമൃദ്ധിയുടെ നാളുകള്‍. (സമൃദ്ധിയുടെ കാലമായതിനാലാകാം കൊല്ലവര്‍ഷം ആദ്യമാസമായ ചിങ്ങം, ഈ സമയത്തായി ഉറപ്പിച്ചത്‌.)

ഇക്കാരണംകൊണ്ടുതന്നെ, വാമനനേയും ബലിയേയും മറ്റൊരു കാഴ്ച്ചപ്പാടിലൂടെ കാണാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. മഹാബലി എന്നത് സമ്പദ്സമൃദ്ധി നിറഞ്ഞ നാളുകളുടെ പ്രതീകമാണ്. ആ ബലിയെ ചവിട്ടിമെതിച്ചുകൊണ്ട് വറുതിയും കഷ്ടപ്പാടും നിറഞ്ഞ കാലം അധീശത്തം നേടുന്നു. ഈ കാലത്തിന്റെ ബിംബകല്പനയാണ് വാമനന്‍. വര്‍ഷം തോറും ബലി നാട് സന്ദര്‍ശിക്കുമ്പോള്‍ , അതായത്‌, ആണ്ടുതോറും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും നാളുകള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമ്പോള്‍ (തീര്‍ച്ചയായും വിളവെടുപ്പുകാലം തന്നെ) ജനങ്ങള്‍ ആഘോഷത്തിമര്‍പ്പിലാറാടുന്നു- അതാണ് നമ്മുടെ ഓണം.

===================(സമാപ്തം)=========================